ഡെപ്‌സാങില്‍ ചൈനീസ് നിര്‍മാണത്തിന്റെ രാത്രികാല സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

Update: 2021-03-01 16:12 GMT


കടപ്പാട്: ഇന്ത്യാ ടുഡേ

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് ഭരണകൂടം നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ ഡെപ്‌സാങില്‍ ചൈനീസ് നിര്‍മാണത്തിന്റെ രാത്രികാല സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത്. ഇന്ത്യാ ടുഡേയാണ് റേഡിയോ തരംഗങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ അതിര്‍ത്തിയിലെ സ്ഥിരം പോസ്റ്റിനു സമീപം ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളാണുള്ളത്.

    ലഡാക്കിലെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന എയര്‍സ്ട്രിപ്പായ ദൗലത്ത് ബേഗ് ഓള്‍ഡി(ഡിബിഒ)യുടെ എതിര്‍വശത്തായി 24 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുള്ളത്. 1962 ലെ യുദ്ധത്തിനുശേഷം സ്ഥാപിതമായ ഈ പോസ്റ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായി മാറ്റങ്ങളുണ്ടാവുന്നുണ്ട്. പ്രധാന കെട്ടിടത്തില്‍ 2020 ആഗസ്ത് മുതല്‍ ക്യാംപുകള്‍, വാഹനങ്ങള്‍, ഫെന്‍സിങ് തുടങ്ങിയവ ഉണ്ടായതായാണ് ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിന്നു മനസ്സിലാവുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍, പാങ്കോങ് സോ പ്രദേശങ്ങളില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഘട്ടംഘട്ടമായി പിരിച്ചുവിടുകയും ഇരുകരസേനകളും തമ്മിലുള്ള നീണ്ട പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തിരുന്നേു.

    ഏറ്റവും പുതിയ ഹൈറെസല്യൂഷന്‍ ഇമേജ് ഫെബ്രുവരി 25നു രാത്രി യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ സ്ഥാപനമായ കാപ്പെല്ല സ്‌പെയ്‌സിന്റെ എസ്എആര്‍ വാണിജ്യ ഉപഗ്രഹങ്ങളാണ് പകര്‍ത്തിയത്. ഇതുപ്രകാരം ചൈനീസ് സൈനികര്‍ തങ്ങളുടെ ടാങ്കുകളെയും സൈനികരെയും ഇന്ത്യന്‍ സ്ഥാനങ്ങള്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ടിയാന്‍വെന്‍ഡിയന്‍ പോസ്റ്റിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, സ്‌റ്റോറേജുകള്‍, അധിക ഷെല്‍ട്ടറുകള്‍ തുടങ്ങിയ ശക്തിപ്പെടുത്താനുള്ള വാഹനങ്ങള്‍ എന്നിവ ഈ മേഖലയിലുണ്ട്. ഗാല്‍വാന്‍ നദീതടത്തില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനു ശേഷം കഴിഞ്ഞ ജൂലൈയിലാണ് പുതിയ ക്യാംപുകളും ഷെല്‍ട്ടറുകളും കൂടുതലായി കണ്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്റിലെ പ്രധാന ബഹുനില കെട്ടിടത്തില്‍ ഇപ്പോള്‍ നിരവധി താല്‍ക്കാലിക ക്യാംപുകളും ഷെല്‍ട്ടറുകളും ഉണ്ട്. പുതിയ കെട്ടിടങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, ടവറുകള്‍ എന്നിവയും ഏറ്റവും പുതിയ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. പ്രസ്തുത പോസ്റ്റില്‍ തുടക്കത്തില്‍ മൂന്ന് വലിയ കെട്ടിടങ്ങളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അധിക സൈനികരെ താമസിപ്പിക്കാനായി സൗകര്യം വിപുലീകരിച്ചതായാണു തോന്നുന്നത്. പ്രതിരോധ മതിലുകളുള്ള താല്‍ക്കാലിക ഷെല്‍ട്ടറുകളും നിരീക്ഷണപോസ്റ്റുകളും പുതിയ ചിത്രത്തില്‍ കാണാം.

    ചൈനയുടെ പടിഞ്ഞാറന്‍ ഹൈവേ ജി 219ന് അടുത്താണ് ഡെപ്‌സാങ് സമതലങ്ങള്‍. ഇന്ത്യ, ഡൗലെറ്റ് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ്പ്, കാരക്കോറം പാസ് എന്നിവ വടക്ക് ഭാഗത്തായതിനാല്‍ ഷ്യോക് നദിക്ക് വടക്ക് 16,000 അടി ഉയരത്തിലുള്ള ഡെപ്‌സാങ് തന്ത്രപ്രധാന മേഖലയാണ്. ഇതിന്റെ പടിഞ്ഞാറ് ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള സിയാച്ചിന്‍ മലനിരകളാണ്. 2013 മുതല്‍ ചൈനീസ് സൈനികര്‍ 18 കിലോമീറ്റര്‍ അകത്ത് കടന്നതിനാല്‍ വൈ ജങ്ഷന്‍ പ്രദേശത്ത് ഇന്ത്യന്‍ പട്രോളിങ് തടഞ്ഞിരുന്നു. 10, 11, 11 എ, 12, 13 എന്നീ പട്രോളിങ് പോയിന്റുകളിലേക്കുള്ള പതിവ് പട്രോളിങും തടസ്സപ്പെട്ടിരുന്നു.

Night-time satellite images show Chinese buildup in Depsang

Tags: