ഐഎസ് ബന്ധമെന്ന എന്‍ഐഎ ആരോപണം; 2017ലെ ഐഎസ് വിരുദ്ധ പോപുലര്‍ ഫ്രണ്ട് കാംപയിന്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇതിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ പൊതുയോഗത്തിന്റെ പ്രഭാഷണ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്‍ ഐഎയും ഇഡിയും ചേര്‍ന്ന് അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍ ഒരാളായ പ്രഫ. പി കോയ ആണ്

Update: 2022-09-26 11:20 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഐഎസ് ബന്ധമെന്ന എന്‍ഐഎ ആരോപണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. 2017ല്‍ 'ഐഎസ് ദേശവിരുദ്ധം' എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച കാംപയിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ പൊതുയോഗത്തിന്റെ പ്രഭാഷണ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്‍ ഐഎയും ഇഡിയും ചേര്‍ന്ന് അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍ ഒരാളായ പ്രഫ. പി കോയ ആണ്

2017 നവംബര്‍ 15 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഐഎസിനു പിന്നിലെ കരങ്ങളെ കുറിച്ചും ഇസ് ലാമിനെയും മുസ് ലിംകളെയും താറടിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനകളെ കുറിച്ചും പ്രഫ. പി കോയ യോഗത്തില്‍ വിശദീകരിക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇതില്‍ പൊളിച്ചടുക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ അറസ്റ്റിന് പിന്നാലെ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ 'ഭീകരവാദ' മുദ്രകുത്തി അരികുവല്‍കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.

കണ്ണൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സംഘടനയെ പ്രഫ. പി കോയ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. 'ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സംഘടന 2016ല്‍ മൗസിലില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഏതോ ഒരു മനുഷ്യന്‍, മറ്റൊരു പേരില്‍ അറിയപ്പെട്ടിരിക്കുന്ന, വളരെ ദുര്‍ഗഹമായ പശ്ചാത്തലത്തില്‍ നിന്നുള്ള, ഇന്നും അയാള്‍ എന്താണെന്ന് ആര്‍ക്കും വിശദീകരിക്കാന്‍ പറ്റിയിട്ടില്ലാത്ത ഒരാള്‍, ഖലീഫയായ അബൂബക്കറിന്റെ പേര് സ്വീകരിച്ചുകൊണ്ട് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന പേര് സ്വീകരിച്ച്, തലയില്‍ ഒരു കറുത്ത ശിരോവസ്ത്രവും ലാ ഇലാഹ ഇല്ലല്ലാഹ് എന്നെഴുതിയ കറുത്ത കൊടിയുമായി ഖിലാഫത്ത് പ്രഖ്യാപിക്കുന്നു.

ലോകത്തിന്റെ ഇതംപര്യമായ ചരിത്രത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷം, ഇസ്‌ലാമിക പണ്ഡിതന്‍മാരൊക്കെ ഏതാണ്ട് ഒരു ആശയതലത്തിലുള്ള ഇസ് ലാമിക ഭരണത്തിന്റെ പ്രതീകമമെന്ന നിലയ്ക്കാണ് ഖിലാഫത്തിനെ കുറിച്ച് പറയുന്നത്. ഏതെങ്കിലും ഒരു വിദ്വാന്‍ മലയുടെ മുകളില്‍ കയറിയിട്ട് ഞാനാണ് ഖലീഫയെന്ന് പ്രഖ്യാപിക്കുകയും എനിക്ക് പിന്തുണ പ്രഖ്യാപിക്കാത്തവര്‍ ഇസ് ലാമില്‍ നിന്ന് പുറത്താണെന്ന് പറയുകയും ചെയ്യുന്നത് അടിസ്ഥാനപരമായി ഇസ്‌ലാമിന് എതിരാണെന്നും അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിക്കുന്നുണ്ട്.

പോപുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധമെന്ന എന്‍ഐഎ ആരോപണം ഇതോടെ വെള്ളത്തില്‍ വരച്ച വരപോലെ ആയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രാജ്യത്തെമ്പാടും 93 കേന്ദ്രങ്ങളിലായി എന്‍ഐഎയും ഇഡിയും സംയുക്ത റെയ്ഡ് സംഘടിപ്പിച്ച് 45 പോപുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അന്യായമായി അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് നീക്കമാണ് എന്‍ഐഎക്ക് പിറകിലെന്ന് അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Similar News