ലോക വ്യാപാര സംഘടനയുടെ ആദ്യ വനിതാ മേധാവിയായി ആഫ്രിക്കന്‍ വംശജ

Update: 2021-02-16 09:35 GMT

ലണ്ടന്‍: ലോക വ്യാപാര സംഘടന ആദ്യമായി വനിത മേധാവിയെ നിയമിച്ചു. ആഫ്രിക്കന്‍ വംശജയായ നഗോസി ഒകോന്‍ജോ ഇവേലയെയാണ് ഡബ്ലു.ടി.ഒയുടെ പുതിയ ഡയറക്ടര്‍ ജനറല്‍ ചുമതലയില്‍ നിയമിച്ചത്. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് നിയമിതയാകുന്നത്. രണ്ട് തവണ നൈജീരിയന്‍ ധനമന്ത്രിയായിരുന്നു നഗോസി. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ നഗോസി തിരഞ്ഞെടുക്കപ്പെട്ടത്

ഇന്ത്യയില്‍ നിന്നും ശക്തമായ പിന്തുണ നഗോസിക്ക് കിട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അമേരിക്ക ലോക വ്യാപാര സംഘടനാ നടപടികള്‍ എതിര്‍ത്തിരുന്നു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെക്കന്‍ കൊറിയയുടെ പ്രതിനിധിയായ യോ മിംഗ് ഹീ പിന്മാറിയതോടെയാണ് നഗോസി ജയിച്ചത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നഗോസി.

ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നിതിനും താന്‍ പ്രവര്‍ത്തിക്കുമെന്ന് എന്‍ഗോസി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലോക വ്യാപാര സംഘടനയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ഡെല്‍റ്റ സംസ്ഥാനത്തെ ഒഗ്വാഷി ഒഗ്വാഷി ഉക്വുവിലാണ് എന്‍ഗോസിയുടെ ജനനം. 1976ലാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് വിദ്യാഭ്യാസം. എംഐടിയില്‍ നിന്നും പിഎച്ച്ഡി നേടി

Similar News