ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് കൊവിഡ് വൈറസ് കൂടി കണ്ടെത്തിയതായി റിപോര്‍ട്ട്

Update: 2020-12-23 19:07 GMT

ലണ്ടണ്‍: ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് കൊവിഡ് വൈറസ് കൂടി കണ്ടെത്തിയതായി റിപോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി റിപോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ രണ്ടാം കൊവിഡ് വൈറസിനെക്കാളും 70 ശതമാനം വ്യാപന ശേഷിയുള്ള വൈറസാണ് മൂന്നാം വകഭേദമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാമത് വകഭേദം ബ്രിട്ടനെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് മൂന്നാമതൊന്നു കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ വിലക്കേര്‍പ്പെടുത്തി.

പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യു.കെയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു. ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം ജനിതക മാറ്റം കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടന് പുറമേ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.