അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ച് കേന്ദ്രം; കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗ മരുന്നുകളുടെ വിലകുറയും

കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയുടേത് ഉള്‍പ്പെടെ പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

Update: 2021-09-03 12:52 GMT

ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു. കൊവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയുടേത് ഉള്‍പ്പെടെ പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, ഈ മരുന്നുകള്‍ക്ക് വില കുറയും. ഫലപ്രദമല്ലാത്ത ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ 16 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാന്‍സര്‍ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന അസാസിറ്റിഡിന്‍, ഫഌഡറാബിന്‍ ആന്റി റിട്രോവൈറല്‍, ഡോളുറ്റെഗ്രാവിര്‍, ദാരുണാവിര്‍+റിറ്റോണാവിര്‍ എന്നിവ പട്ടികയിലുണ്ട്. എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോളുതെഗ്രാവിര്‍, ദാരുണവിര്‍ റിറ്റോണവിര്‍ സംയുക്തം എന്നിവയ്ക്കും വില കുറയും. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐവര്‍മെക്ടിനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുതുക്കുന്നത്. മരുന്നുകളുടെ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതും ഇതിനൊപ്പമാണ്. രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പാണ് പട്ടിക തയ്യാറാക്കുന്നത്.

Tags:    

Similar News