എട്ട് മലയാളികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേകസമിതിയെ നിയമിച്ചതായി നേപ്പാള്‍
കാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യയും മൂന്നു മക്കളും, കോഴിക്കോട് കുന്ദമംഗലത്തുനിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണു മരിച്ചത്.
കാഠ്മണ്ഡു: മലയാളികളായ എട്ടു വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. കുടുംബത്തിന്റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നേപ്പാളില്‍ മരിച്ച നാല് കുട്ടികളടക്കം എട്ട് മലയാളികളുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒമ്പത് മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കും എന്നാണ് കാഠ്മണ്ഡു പോലിസ് നല്‍കുന്ന വിവരം. ഇന്ത്യന്‍ സഞ്ചാരികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന്‍ കാഠ്മണ്ഡുവിലെ ഏംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.
കാഠ്മണ്ഡുവിള്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യയും മൂന്നു മക്കളും, കോഴിക്കോട് കുന്ദമംഗലത്തുനിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണു മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണു മരണമെന്നാണു പ്രാഥമിക വിവരം.
ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിനോദസഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.