നീറ്റ് 2020: തോറ്റ വിദ്യാര്‍ഥിക്ക് പുന:പരിശോധനയില്‍ കാറ്റഗറി ഒന്നാംറാങ്ക്; വാര്‍ത്ത വ്യാജമെന്ന് എന്‍ടിഎ

വ്യാജ വാര്‍ത്തക്കെതിരെ യുപിയിലെ നോയിഡയില്‍ ഐടി നിയമപ്രകാരം സൈബര്‍ സുരക്ഷാ സെല്ലില്‍ പരാതി നല്‍കിയതായും എന്‍ടിഎ അറിയിച്ചു.

Update: 2020-10-21 09:06 GMT

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2020 മൂല്യ നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട്. പുനഃപരിശോധനയില്‍ മൃദുല്‍ റാവത്ത് എന്ന് വിദ്യാര്‍ഥിക്ക് ഇരട്ടി മാര്‍ക്കും എസ്ടി കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും ലഭിച്ചെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 16ന് നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 720ല്‍ 329 മാര്‍ക്കാണ് മൃദുലിന് ലഭിച്ചത്. എന്നാല്‍, പുനഃപരിശോധനയില്‍ 650 മാര്‍ക്കാണ് കിട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ രാജസ്ഥാന്‍ സവായ് മദോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സ്വദേശിയായ മൃദുല്‍ റാവത്ത് ദേശീയ തലത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. പൊതു വിഭാഗം റാങ്ക് പട്ടികയില്‍ 3577മത് സ്ഥാനമാണ് മൃദുലിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, നീറ്റ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന വിശദീകരണവുമായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) രംഗത്തെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അധികൃതര്‍ 2020 നീറ്റ് ഫലം പ്രഖ്യാപിച്ചതെന്നും ഒക്ടോബര്‍ 16 ന് പുറത്തിറങ്ങിയ ഫലം തീര്‍ത്തും ശരിയാണെന്നും മാറ്റങ്ങളൊന്നുമില്ലെന്നും എന്‍ടിഎ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.



ചില നഗരങ്ങളിലെ പ്രാദേശിക വാര്‍ത്താ ചാനലുകളും സാമൂഹിക മാധ്യമങ്ങളിലും നീറ്റ് പരീക്ഷയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്‍ടിഎയുടെ വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. വ്യാജ വാര്‍ത്തക്കെതിരെ യുപിയിലെ നോയിഡയില്‍ ഐടി നിയമപ്രകാരം സൈബര്‍ സുരക്ഷാ സെല്ലില്‍ പരാതി നല്‍കിയതായും എന്‍ടിഎ അറിയിച്ചു.

നീറ്റ് പരീക്ഷാഫലത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താമെന്ന് വാഗ്ദാനം ചെയ്ത് എത്തുന്ന ഏജന്‍സികളെ വിശ്വസിക്കരുതെന്നും എന്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഇത്തവണ 13.66 ലക്ഷം പേര്‍ എഴുതിയ നീറ്റ് പരീക്ഷയില്‍ 7,71,500 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നു.

Tags:    

Similar News