മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് വിതരണം ചെയ്തു

ആന്ധ്രാപ്രദേശിലെ റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് ജയിലില്‍ അടച്ച ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബയാണ് 2019ലെ അവാര്‍ഡിന് അര്‍ഹനായത്.

Update: 2020-03-17 04:25 GMT

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന മുകുന്ദന്‍ സി മേനോന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരം വിതരണം ചെയ്തു. ആന്ധ്രാപ്രദേശിലെ റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് ജയിലില്‍ അടച്ച ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബയാണ് 2019ലെ അവാര്‍ഡിന് അര്‍ഹനായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി സായി ബാബ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്. ഡല്‍ഹിയിലെ ഗാന്ധി പീസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ സായിബാബയുടെ ഭാര്യ വസന്ത കുമാരി അവാര്‍ഡ് ഏറ്റു വാങ്ങി.

പ്രശസ്തി പത്രവും ഫലകവും 25,000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റ്‌സ് സെന്റര്‍ ഡയറക്ടര്‍ രവി നായര്‍, ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ഹാനി ബാബു, എന്‍സിഎച്ച്ആര്‍ഒ നാഷണല്‍ സെക്രട്ടറി അഡ്വ. എ മുഹമ്മദ് യൂസുഫ്, പ്രഫ. വികാസ് കുമാര്‍, ഡല്‍ഹി സര്‍വ്വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് നന്ദിത നാരായണ്‍, സായിബാബയുടെ മകള്‍ മഞ്ജീര, അഡ്വ. അന്‍സാര്‍ ഇന്‍ഡോരി, വിദ്യ എന്നിവര്‍ സംസാരിച്ചു.

എന്‍സിഎച്ച്ആര്‍ഒ പുറത്തിറക്കിയ ഫാക്ട്‌സ് ഡു നോട്ട് ലൈ, കാനൂന്‍ കി ബുനിയാദി ജാന്‍കാരി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന് വര്‍ഗീയ കലാപത്തെ കുറിച്ച് സംഘടന നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ചടങ്ങില്‍ പുറത്തിറക്കി.

Tags:    

Similar News