'എൻസിബി റെയ്ഡില്‍ പിടിയിലായ ബിജെപി നേതാവിന്റെ ബന്ധുവടക്കം മൂന്ന്പേരെ വിട്ടയച്ചു'; തെളിവുകൾ പുറത്ത്

ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യ സഹോദരന്‍ റിഷഭ് സച്ച്‌ദേവിനേയും പിടികൂടിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ വിട്ടയച്ചുവെന്നാണ് ആരോപണം.

Update: 2021-10-09 10:10 GMT

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ കപ്പലിലെ ലഹരി വിരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്കെതിരേ വീണ്ടും ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. എന്‍സിബി പിടികൂടി മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് പേരെ വിട്ടയച്ചുവെന്നും ഇതിലൊരാള്‍ ബിജെപി നേതാവിന്റെ ഭാര്യാ സഹോദരനാണെന്നുമാണ് വെളിപ്പെടുത്തല്‍.

ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യ സഹോദരന്‍ റിഷഭ് സച്ച്‌ദേവിനേയും പിടികൂടിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ വിട്ടയച്ചുവെന്നാണ് ആരോപണം. മോഹിത് കംബോജ് മുംബൈ യുവമോര്‍ച്ച മുന്‍ അധ്യക്ഷനാണ്.

റെയ്ഡിന് ശേഷം എന്‍സിബി സോണണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പിടികൂടിയ ആളുകളെ സംബന്ധിച്ച് അവ്യക്തമായ പ്രസ്താവനകളാണ് നടത്തിയത്. എട്ട് മുതല്‍ 10 വരെ ആളുകളെ പിടികൂടിയെന്നാണ് സമീര്‍ വാങ്കഡെ പറഞ്ഞിരുന്നത്. എന്നാല്‍ 11 ആളുകളെയാണ് പിടികൂടിയത്. പോലിസും റെയ്ഡില്‍ പങ്കെടുത്തിരുന്നു. 11 ആളുകളെയാണ് പിടികൂടിയതെന്ന് പോലിസ് വിവരം നല്‍കിയിട്ടുണ്ട്.

എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ പിടികൂടിയവരുടെ എണ്ണം എട്ടായി മാറി. ആരുടെ നിര്‍ദേശ പ്രകാരമാണ് മൂന്ന് പേരെ വിട്ടയച്ചത്. സത്യം വെളിപ്പെടുത്താന്‍ എന്‍സിബി അധികൃതര്‍ തയ്യാറാകണം. സമീര്‍ വാങ്കഡെയും ബിജെപി നേതാക്കളും ചില സംഭാഷണങ്ങള്‍ നടന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും നവാബ് മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിഷഭ് സച്ച്‌ദേവ്, പ്രതിക് ഗാബ, അമിര്‍ ഫര്‍ണീച്ചര്‍വാല എന്നീ മൂന്ന് പേരെയാണ് വിട്ടയച്ചതെന്ന് മന്ത്രി വെളിപ്പെടുത്തി. റെയ്ഡില്‍ പിടികൂടിയവരുടെ ദൃശ്യങ്ങളും നവാബ് മാലിക് പുറത്തുവിട്ടു. വിട്ടയച്ച മൂന്ന് പേരേയും എന്‍സിബി ഓഫീസിലെത്തിച്ചതിന്റെ വീഡിയോ ദൃശ്യമാണ് അദ്ദേഹം പുറത്തുവിട്ടത്.

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി കുടുക്കിയതാണെന്നും ബിജെപി നേതാക്കന്‍മാരാണ് ഇതിന് ചരട്‌ വലിച്ചതെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകളുമായി അദ്ദേഹം രംഗത്തെത്തിയത്. മുംബൈ പോലിസിന്റെ ആന്റി നാര്‍കോട്ടിക് സെല്‍ ഇതില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും നവാബ് മാലിക് വ്യക്തമാക്കി.

സമീര്‍ വാങ്കഡെയുമായി ഡല്‍ഹിയില്‍ നിന്നടക്കം ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. വ്യാജ റെയ്ഡാണ് നടന്നിട്ടുള്ളത്. ആര്യന്‍ ഖാനില്‍ നിന്ന് എന്‍സിബിക്ക് ഒന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. പ്രതിക് ഗാബയും അമീര്‍ ഫര്‍ണീച്ചര്‍വാലയും ക്ഷണിച്ചത് പ്രകാരമാണ് ആര്യന്‍ ഖാന്‍ കപ്പലിലെത്തിയത്. അവര്‍ തന്ത്രപൂര്‍വ്വം അവിടെ എത്തിക്കുകയായിരുന്നുവെന്നും നവാബ് മാലിക് ആരോപിച്ചു.