കേരളത്തിലെ ദേശീയപാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

Update: 2022-08-17 02:22 GMT

കാസര്‍കോട്: ദേശീയ പാതാ വികസനത്തില്‍ കേരളത്തില്‍ ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിശ്ചയിച്ച തീയതിക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കും വിധമാണ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.

ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായി. ഒന്‍പത് ജില്ലകളില്‍ അതിവേഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിലാകെ 2025 ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ ആകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അണ്ടര്‍ പാസ് വേണം, വഴി അടയുന്നു തുടങ്ങി പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആയിരിക്കും ദേശീയ പാതയുടെ നിര്‍മാണമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ പാത വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി പരിശോധിച്ചു. 2024 മെയ് 15 ഓടെ ജില്ലയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കുമ്പള പാലം ഈ വര്‍ഷം ഡിസംബറിലും കാസര്‍കോട് മേല്‍പ്പാലം അടുത്ത വര്‍ഷം അവസാനവും തുറന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.