ദലിതരുടെ മുടിവെട്ടിയ ബാര്‍ബര്‍ക്ക് സവർണരുടെ സാമൂഹിക ബഹിഷ്‌ക്കരണവും 50000 രൂപ പിഴയും

സാമൂഹിക ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് ഷെട്ടി പോലിസിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. പോലിസിനെ സമീപിച്ചതിനു പ്രതികാരമായി ഷെട്ടിയുടെ 21 വയസ്സുള്ള മകനെ സവർണര്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോയി.

Update: 2020-11-20 15:05 GMT

മൈസൂർ: കര്‍ണാടകയിലെ മൈസൂരുവില്‍ ദലിതരുടെ മുടിവെട്ടിയ ബാര്‍ബര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌ക്കരണത്തിനു ആഹ്വാനം ചെയ്ത് സവർണർ. മൈസൂരുവിലെ നഞ്ചനഗുഡു താലൂക്കിലെ ഹല്ലെരെ ഗ്രമത്തിലെ മല്ലികാര്‍ജുന്‍ ഷെട്ടിയെന്ന ബാര്‍ബറാണ് ആരോപണവുമായി രംഗത്ത് വന്നത്. ദലിതരുടെ മുടിവെട്ടിയതിനു 50000രൂപ മല്ലികാര്‍ജുന്‍ ഷെട്ടിയുടെ കടയില്‍ നിന്നും സവർണർ പിഴ ഈടാക്കിയതായും ദേശിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യ്തു.

മഹാദേവ് നായക് എന്നയാളും അദ്ദേഹത്തിന്റെ സഹായികളും എന്റെ സലൂണില്‍ വന്ന് ദലിതരുടെ മുടിമുറിക്കരുതെന്ന് ആവശ്യപ്പെട്ടു. ഞാന്‍ അതിനെ എതിര്‍ത്തപ്പോള്‍ അവരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കണമെന്ന് പറഞ്ഞു . ഒരു ഷേവിന് 200 രൂപയും തലമുടി വെട്ടുന്നതിനു 300 രൂപയും വാങ്ങണമെന്നാണ് അവര്‍ എന്നെ നിര്‍ബന്ധിച്ചത്. ഹെയര്‍ കട്ടിനു 80നു മുകളിലും ഷേവിനു 60 നു മുകളിലും വാങ്ങില്ലെന്ന് ഞാന്‍ മറുപടി നല്‍കി. ഇതാവും പ്രതികാര നടപടികളിലേക്ക് അവരെ കൊണ്ടെത്തിച്ചതെന്ന് മല്ലികാര്‍ജുന്‍ ഷെട്ടി പറഞ്ഞു .

സാമൂഹിക ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് ഷെട്ടി പോലിസിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. പോലിസിനെ സമീപിച്ചതിനു പ്രതികാരമായി ഷെട്ടിയുടെ 21 വയസ്സുള്ള മകനെ സവർണര്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോയി. അവർ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും നഗ്‌ന വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു. ഷെട്ടി വീണ്ടും പോലിസിനെ സമീപിക്കാന്‍ തീരുമാനിച്ചപ്പോള്‍ നായ്ക്കും കൂട്ടരും മകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുന്നതില്‍ നിന്നും ഷെട്ടി വിട്ടു നില്‍ക്കുകയായിരുന്നു.

നഞ്ചനഗുഡു റൂറല്‍ പോലിസില്‍ ഷെട്ടി സഹായം തേടിയെങ്കിലും കേസെടുക്കാൻ തയാറായില്ല. രേഖാ മൂലം പരാതി നൽകിയില്ല എന്ന വിശദീകരണമാണ് പോലിസ് നൽകിയത്. സഹായത്തിനായി നഞ്ചനഗുഡു തഹസില്‍ദാരെ സമീപിച്ചിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് ഷെട്ടി പറയുന്നു. നീതി നല്‍കേണ്ട സ്ഥാപനങ്ങള്‍ തന്നെ കൈയൊഴിഞ്ഞതോടെയാണ് മാധ്യമങ്ങളോട് സംസാരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.