പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Update: 2022-11-03 08:57 GMT

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്യാത്തതിൽ സി പി എമ്മി ൽ കടുത്ത അതൃപ്തി. പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.


റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.


എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാരിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരികയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.

Tags:    

Similar News