'നിരോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു': എം വി ഗോവിന്ദൻ

പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രായോഗികമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാട് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയാണ് പറയേണ്ടത്.

Update: 2022-09-28 05:45 GMT

തിരുവനന്തപുരം: നിരോധനത്തെ സംബന്ധിച്ച് അഖിലേന്ത്യാനേതൃത്വം നിലപാട് പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരോധിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പാര്‍ട്ടി നിലപാട് കേന്ദ്രക്കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് പ്രായോഗികമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാട് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയാണ് പറയേണ്ടത്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് ഇപ്പോള്‍ ഒന്നും പറയാനില്ല.

നിരോധനം കൊണ്ട് കാര്യങ്ങളൊക്കെ പരിഹാരിക്കാനാകുമെന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കാര്‍ക്കുമില്ല. നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്നത് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയാണ് പറയേണ്ടത്.

പൊതുവേയുള്ള അഭിപ്രായമാണ് മുമ്പേ പറഞ്ഞത്. പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലേ എന്ന ചോദ്യത്തിന്, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിലപാട് ഇവിടെ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നിലനില്‍ക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. ഇതില്‍ സ്വാഭാവികമായും സര്‍ക്കാര്‍ സര്‍ക്കാരിന്റേതായ നിലപാട് സ്വീകരിക്കും.

അഭിമന്യു വധം അടക്കമുള്ള കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം ശരിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. നിരോധനം വര്‍ഗീയതയ്ക്ക് എതിരെങ്കില്‍ ഒരു വിഭാഗത്തിന് മാത്രമാവരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

Similar News