ഞാന്‍ റോയുടെ ഏജന്റ്; എന്നെ കാസര്‍കോഡുള്ള മാഫിയക്കാര്‍ കുടുക്കിയത്; പുതിയ വെളിപ്പെടുത്തലുമായി തസ്ലീം

ഐഎസ്‌ഐ ബന്ധമുണ്ടെന്നും ദാവൂദ് ഇബ്‌റാഹിം സംഘത്തില്‍പ്പെട്ടിട്ടുണ്ടെന്നുമൊക്കെ ആരോപിക്കപ്പെട്ടിരുന്ന മുഅ്തസിമാണ് ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതനായി കാസര്‍കോട്ടെ ഒരു സ്വകാര്യ ചാനലിന് അഭിമുഖം അനുവദിച്ചിരിക്കുന്നത്.

Update: 2019-02-23 10:39 GMT

കാസര്‍കോഡ്: പ്രമുഖ ആര്‍എസ്എസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് പിടികൂടി കൊണ്ടു പോയ കാസര്‍കോഡ് ചെമ്പരിക്ക സ്വദേശി മുഅ്തസിം തസ്ലീം പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഐഎസ്‌ഐ ബന്ധമുണ്ടെന്നും ദാവൂദ് ഇബ്‌റാഹിം സംഘത്തില്‍പ്പെട്ടിട്ടുണ്ടെന്നുമൊക്കെ ആരോപിക്കപ്പെട്ടിരുന്ന മുഅ്തസിമാണ് ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ മോചിതനായി കാസര്‍കോട്ടെ ഒരു സ്വകാര്യ ചാനലിന് അഭിമുഖം അനുവദിച്ചിരിക്കുന്നത്.

തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം നുണയാണെന്നാണ് മുഅ്തസിം അഭിമുഖത്തില്‍ പറയുന്നത്. താന്‍ ദുബയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് വേണ്ടി ഇന്‍ഫോര്‍മര്‍(വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നയാള്‍) ആയി ജോലി ചെയ്യുകയാണെന്നാണ് മുഅ്തസിം അവകാശപ്പെടുന്നത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ, അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ എന്നിവയ്ക്കു വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ തന്നെ കൊണ്ടു പോയെങ്കിലും ദിവസങ്ങള്‍ക്കകം അവര്‍ക്ക് കാര്യം ബോധ്യമായി വെറുതെ വിടുകയായിരുന്നു. പോലിസിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞാണ് വിട്ടയച്ചത്.

ബിജെപി മൈനോറിറ്റി മോര്‍ച്ചയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് താന്‍. അങ്ങിനെയുള്ള ഞാന്‍ എന്തിന് ബിജെപി നേതാക്കളെ വധിക്കാന്‍ ശ്രമിക്കണമെന്നും മുഅ്തസിം ചോദിക്കുന്നു.

എന്റെ നാട്ടിലെ ചിലര്‍ക്ക് എന്നോട് ശത്രുതയുണ്ട്. ദുബയില്‍ താന്‍ ഒറ്റിക്കൊടുത്ത ഹവാല, കള്ളക്കടത്ത് ബിസിനസുകാര്‍ക്കും ശത്രുതയുണ്ട്. അവരായിരിക്കണം തന്റെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലാണ് തന്നെ പിടിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടു പോയത്. കാസര്‍കോഡ് പോലിസുകാര്‍ക്ക് പോലും എന്താണ് കേസെന്ന് അറിയില്ല. ഫെയ്‌സ്ബുക്കില്‍ നിന്ന് ഫോട്ടോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി നുണ പ്രചരിപ്പിച്ചത് നാട്ടുകാരാണ്. മുസ്ലിമായ താന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിദ്വേഷവും ആവാം.

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ദോസയെ ദുബയില്‍ വച്ച് പടികൂടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താനായിരുന്നു. തന്റെ കൂടെ പിടികൂടിയെന്ന് പറയുന്ന വലി മുഹമ്മദ് അഫ്ഗാന്‍ ഗവര്‍ണറുടെ അനുജനാണ്. മാതാവിന്റെ സര്‍ജറിക്ക് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇഖ്‌റഅ് ആശുപത്രിയിലാണ് സര്‍ജറി ചെയ്തത്.

ഐഎസ്‌ഐ ബന്ധം, ആര്‍എസ്എസുകാരെ വധിക്കാന്‍ ശ്രമിച്ചു, ദാവൂദ് ഇബ്‌റാഹിമുമായി സെയ്ദ് റസൂല്‍ വഴി ബന്ധം തുടങ്ങിയവയായിരുന്നു തനിക്കെതിരായ ആരോപണം. ദാവൂദ് ഇബ്‌റാഹീമിനെ താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ല. ഇന്‍ഫോര്‍മര്‍ പണിക്ക് പുറമേ എനിക്ക് കുറച്ച് ഗുണ്ടായിസവും ഉണ്ട്. ദുബയില്‍ ഹഫ്ത പിരിച്ചതിന്റെ പേരില്‍ താന്‍ അറസ്റ്റിലായിരുന്നു. കള്ള് കച്ചവടക്കാരുടെയും പെണ്ണ് കൂട്ടിക്കൊടുപ്പുകാരുടെയം കൈയില്‍ നിന്നാണ് ഹഫ്ത പിരിക്കാറുള്ളത്. അത തന്റെ ദുബയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ വേണ്ടിയാണ്.

എന്നെ കൊണ്ടുപോയ രഹസ്യാന്വേഷണ വിഭാഗം യാതൊരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. പിടിച്ചിട്ട് 14 ദിവസം താന്‍ ജയിലില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് ദിവസവും വീഡിയോ കോള്‍ ചെയ്യാറുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണമാണ് കഴിച്ചത്.

2011ല്‍ റിക്രൂട്ട്‌മെന്റ് ഏജന്റ് എന്ന് പറഞ്ഞ് ഇന്റര്‍പോള്‍ തന്നെ പിടികൂടിയിരുന്നു. 2011ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ മുംബൈ പോലിസ് എന്നെ കണ്ട ഉടനെ വിട്ടയച്ചു. പിന്നീട് തിരൂര്‍ സ്റ്റേഷനില്‍ കൊണ്ടു വന്നു. തുടര്‍ന്ന് ഡല്‍ഹി പോലിസ് വന്ന് തസ്ലീം ദുബയില്‍ ചെയ്യുന്ന ജോലി ഇന്ത്യയില്‍ ചെയ്യൂ എന്ന് പറഞ്ഞു. അതിന് ശേഷം ഡല്‍ഹി പോലിസിന്റെ കൂടെ പ്രവര്‍ത്തിച്ചു.

കാസര്‍കോഡെ പ്രമുഖ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഹവാല ബിസിനസിലും സ്വര്‍ണക്കടത്തിലും പങ്കാളിത്തമുണ്ടെന്നും മുഅതസിം തുറന്നടിച്ചു.

അറസ്റ്റിന്റെ പേരില്‍ ബിജെപി ഇതുവരെ തന്നെ പുറത്താക്കിയിട്ടില്ലെന്നും അതു സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത നുണയാണമെന്നും മുഅതസിം തസ്ലീം പറഞ്ഞു.  ജനുവരി ആദ്യവാരത്തിലാണ് തസ്്‌ലീമിനെ ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്ന്് പുലര്‍ച്ചെ നാലംഗ ഡല്‍ഹി പോലിസ് സംഘം പിടികൂടിയത്. അതീവ രഹസ്യ സ്വഭാവമുള്ള കേസാണെന്ന് മാത്രമാണ് അറസ്റ്റിന് സഹായിച്ച കാസര്‍കോട് പോലിസിന് ഡല്‍ഹി പോലിസ് നല്‍കിയ വിവരം. തുടര്‍ന്ന് ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിനാണ് അറസ്‌റ്റെന്ന് പോലിസ് സൂചന നല്‍കിയിരുന്നു. എന്നാല്‍, തസ്ലീമിന്റെ അറസ്റ്റും ഇത്ര എളുപ്പത്തിലുള്ള മോചനവും ദുരൂഹമായി തുടരുകയാണ്. 

Tags:    

Similar News