ഖബര്‍സ്ഥാനുകളില്‍ ഇടമില്ലാതെ ഡല്‍ഹിയിലെ മുസ്‌ലിംങ്ങള്‍; പഴയതില്‍ മറമാടേണ്ട അവസ്ഥ

ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യയാണ് സ്ഥലപരിമിതിക്ക് കാരണം. ഇതിനനുസൃതമായി ഖബര്‍ സ്ഥാനുകളുടെ എണ്ണമോ വിസ്തൃതിയോ വര്‍ദ്ധിപ്പിക്കാനായിട്ടില്ല

Update: 2021-10-25 07:01 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധക്കിടെ ദിനേന മരണ സംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഖബര്‍സ്ഥാനുകളില്‍ ഇടമില്ലാതെ ഡല്‍ഹിയിലെ മുസ്‌ലിംങ്ങള്‍. മിക്ക ഖബര്‍സ്ഥാനുകളും നിറഞ്ഞു കവിഞ്ഞതിനാല്‍പഴയ കുഴിമാടങ്ങള്‍ തുറന്ന് അതിനത്ത് മറമാടേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാര്‍. ഏറെക്കുറെ സമാനമായ സാഹചര്യമാണ് ഡല്‍ഹിയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളും മേരിടുന്നത്. പഴയവയില്‍ അടക്കം ചെയ്യുകയോ ക്രിമറ്റോറിയങ്ങളില്‍ കൊണ്ടുപോയി ദഹിപ്പിക്കുകയോ ആണ് പലരും. സ്ഥിതി തുടര്‍ന്നാല്‍ മുസ്‌ലിംങ്ങളും കത്തിക്കേണ്ട അവസ്ഥയുണ്ടാകും. മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് മതപരമായ ചര്യയില്ലാത്തതിനാല്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

 കൊവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ മുസ്ലീം ഖബറിടംപോലും നിറഞ്ഞ മട്ടാണ്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതല്ല സ്ഥലമില്ലാതാകാന്‍ ഇടയാക്കിയത്. ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിം ജനസംഖ്യയാണ് സ്ഥലപരിമിതിക്ക് കാരണം. ഇതിനനുസൃതമായി ഖബര്‍ സ്ഥാനുകളുടെ എണ്ണമോ വിസ്തൃതിയോ വര്‍ദ്ധിപ്പിക്കാനായിട്ടില്ല. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ ഭാഗങ്ങളിലായി 704 മുസ്‌ലിം ഖബര്‍സ്ഥാന്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ 131 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ 131 ല്‍, 16 ഖബറിടങ്ങളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള വ്യവഹാരങ്ങള്‍ നടക്കുകയോ ചെളി നിറഞ്ഞതോ വെള്ളം കെട്ടിക്കിടക്കുന്നതോ ആയതിനാല്‍ ഉപയോഗ യോഗ്യവുമല്ല. നഗരത്തിലെ 11 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഖബര്‍സ്ഥാനുകള്‍ ഉള്ളത് ദക്ഷിണ ഡല്‍ഹിയിലാണ് (33) വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി (19), വടക്ക് ഡല്‍ഹി (17), തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹി (11), വടക്ക് കിഴക്കന്‍ ഡല്‍ഹി (10), പടിഞ്ഞാറ് ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി (9 വീതം), സൗത്ത് ഈസ്റ്റ് ഡല്‍ഹി (എട്ട്), സെന്‍ട്രല്‍ ഡല്‍ഹി (ആറ്), ഷഹദാര (അഞ്ച്), ന്യൂഡല്‍ഹി (നാല്) എന്നിവ അവരോഹണ ക്രമത്തില്‍.

 മുസ്‌ലിംജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച് ശ്മശാന സൗകര്യമൊരുക്കാന്‍ ഡല്‍ഹി ഭരണകൂടം തയ്യാറാകണമെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ മതീന്‍ അഹമ്മദ് ആവശ്യപ്പെട്ടു.പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ മേഖലകളിലും മുസ്‌ലിംങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഓഖ്‌ലയിലും ഖബറിടങ്ങള്‍ അപര്യാപ്തമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു,ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ഭൂരിഭാഗം ഖബര്‍സ്ഥാനുകളും പ്രധാനമായും സ്ഥിതി ചെയ്യുന്നത് മുസ്‌ലിംങ്ങള്‍ കുറച്ച് മാത്രമുള്ള ഇടങ്ങളിലാണ്. സ്വാതന്ത്ര്യാനന്തരം ഇവിടെ നിന്ന് വ്യാപക പാലായനമുണ്ടായതുകൊണ്ടാണിത്. ഹിന്ദുക്കള്‍ അവിടെ സ്ഥിരതാമസമാക്കി. തത്ഫലമായി, മുസ്‌ലിം പ്രദേശങ്ങളില്‍ ആലുകള്‍മരണപ്പെട്ടാല്‍ അവസാന ചടങ്ങുകള്‍ നടത്താന്‍ കിലോമീറ്ററുകള്‍ താണ്ടണം. ഡല്‍ഹി വഖഫ് ബോര്‍ഡിന് ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ ഖബര്‍സ്താനുകള്‍ക്ക് ഭൂമി നല്‍കാന്‍ ഡല്‍ഹി വികസന അതോറിറ്റിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2018ല്‍ പ്രസിദ്ധീകരിച്ച ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് പ്രവചിച്ചിരുന്നു.

Tags:    

Similar News