ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിലെത്തിയ മുസ് ലിം കച്ചവടക്കാരനെ ആട്ടിയോടിച്ചു; വര്‍ഗീയ ധ്രുവീകരണ നീക്കം ശക്തമാക്കി ഹിന്ദുത്വര്‍ (വീഡിയോ)

Update: 2021-11-03 14:57 GMT

ന്യൂഡല്‍ഹി: ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ പുതപ്പ് വില്‍പ്പനക്കെത്തിയ മുസ് ലിം കച്ചവടക്കാരനെ ആട്ടിയോടിച്ച് ഹിന്ദുത്വര്‍. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് മുസ് ലിമാണെന്ന് ഉറപ്പ് വരുത്തിയാണ് മടക്കി അയച്ചത്.

സംഭവത്തിന്റെ വീഡിയോ ഹിമാചല്‍ പ്രദേശ് 'ഹിന്ദു ജാഗരണ്‍ മഞ്ച്' അവരുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. 'അവര്‍ നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വെടിവച്ച് കൊല്ലുന്നു, നമ്മുടെ സഹോദരിമാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുത്വര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് കാംപയിന്‍ ശക്തമാക്കിയെന്നും വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നു.

Full View

പുതപ്പ് കച്ചവടത്തിന് സ്‌കൂട്ടറില്‍ എത്തിയ രണ്ട് കച്ചവടക്കാരെ ഹിന്ദുത്വര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണാം. ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് മുസ് ലിമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ആട്ടിയോടിക്കുന്നത്. ഇനി ഈ ഗ്രാമത്തില്‍ കച്ചവടം നടത്തരുതെന്നും സ്‌കൂട്ടര്‍ എടുത്ത് പോകാനും ആവശ്യപ്പെടുന്നുണ്ട്. കൂടെയുള്ള ആളുടെ കയ്യിലെ രാഖി പരിശോധിച്ച് ഹിന്ദുവാണെന്ന് ഉറപ്പ് വരുത്തി വെറുതെ വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഖിയിലേക്ക് ചൂണ്ടി 'ഇത് കാരണമാണ് നിങ്ങള്‍ രക്ഷപ്പെട്ടതെന്നും മേലില്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

വര്‍ഗീയ ധ്രുവീകരണ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുത്വര്‍ ഇത്തരം കാംപയിനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം കാംപയിനുകള്‍ രാജ്യ വ്യാപകമായി ശക്തമാക്കണമെന്നും വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

Tags:    

Similar News