ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥ: സാദിഖലി തങ്ങള്‍

സമസ്തയും മുസ്‌ലിം ലീഗും പരസ്പര പൂരകങ്ങളാണ്. ഇടയ്ക്ക് ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്.

Update: 2022-03-11 16:49 GMT

മലപ്പുറം: മുസ്‌ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

സമസ്തയും ലീഗും തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയും മുസ്‌ലിം ലീഗും പരസ്പര പൂരകങ്ങളാണ്. ഇടയ്ക്ക് ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. വഖഫ് സംരക്ഷണ വിഷയത്തില്‍ ലീഗിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സമസ്ത വ്യക്തമാക്കിയ കാര്യമാണ്.

കേരളത്തില്‍ ഇനി ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. മതേതര രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ ലീഗ് എല്ലാ പിന്തുണയും നല്‍കും. രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും വലിയ മതേതര പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ലീഗ് അവരുടെകൂടെത്തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.