രാജ്യത്ത് മതം പറഞ്ഞുളള പൗരത്വം വേണ്ട; പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരേ മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

Update: 2021-06-01 07:42 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. മത അടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പികെ കുഞ്ഞാലിക്കുട്ടിയാണ് ഹരജി നല്‍കിയത്. മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു കേന്ദ്ര വിജ്ഞാപനം. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്ല്യതയ്ക്ക് എതിരാണെന്നാണ് ഹരജിയില്‍ ലീഗ് ആരോപിക്കുന്നത്.

അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേനയാണ് പികെ കുഞ്ഞാലിക്കുട്ടി ഹരജി സമര്‍പ്പിച്ചത്. 1955ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹര്‍ജിയിലെ വാദം. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു.