ബെംഗളൂരു കലാപം: ജനുവരി 22ന് ബന്ദ് ആചരിക്കാന്‍ മുസ് ലിം സംഘടനകളുടെ ആഹ്വാനം

Update: 2021-01-16 19:17 GMT
ബെംഗളൂരു: പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബംഗളൂരു നഗരത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കുക, കര്‍ഷക പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുക, 'ലൗ ജിഹാദ്' നിയമത്തിന്റെ പേരിലുള്ള വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 22ന് ബന്ദ് ആചരിക്കാന്‍ മുസ് ലിം സംഘടനകളുടെ ആഹ്വാനം. 28 മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക മുസ്‌ലിം മുത്തഹിദ മഹാസാണ് സമാധാനപരമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. നഗരത്തിലെ കെജി ഹള്ളി, ഡിജെ ഹള്ളി കലാപങ്ങളില്‍ അറസ്റ്റ് ചെയ്ത നിരപരാധികളായ യുവാക്കളെ മോചിപ്പിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ വൈകീട്ട് അഞ്ച് വരെ വ്യാപാരികള്‍ കടകള്‍ അടച്ചിടണമെന്നും സ്വമേധായ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും മുസ്്‌ലിം മുത്തഹിദ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രടകനമോ റാലിയോ ഒന്നും ഉണ്ടായിരിക്കില്ല.

    പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ അനന്തരവന്‍ നവീന്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനെ നിന്ദിച്ച് സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ കലാപം അരങ്ങേറിയത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷനിലെത്തിയ പ്രദേശവാസികള്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജും ആക്രമണവും നടത്തുകയായിരുന്നു. തുടര്‍ന്നു നടന്ന പോലിസ് വെടിവയ്പിലും മറ്റുമായി നാലു മുസ് ലിംകളാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ട സംഭവത്തില്‍ നിരപരാധികളായ മുസ് ലിം യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ആര്‍ സമ്പത്ത് രാജിനെ ക്രൈംബ്രാഞ്ച്(സിസിബി) അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ കോര്‍പറേറ്റര്‍ കൗണ്‍സിലര്‍ അബ്ദുര്‍ റക്കീബ് സക്കീറിനെയും കസ്റ്റഡിയിലെടുത്തു.

    കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള പ്രാഥമിക കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് മുന്‍ മേയര്‍ ആര്‍ സമ്പത്ത് രാജിനെ പ്രതിചേര്‍ത്തിരുന്നു. ഇതിനുപുറമെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപി ഐ) നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 421 പേരെയും അന്യായമായി അറസ്റ്റ് ചെയ്തിരുന്നു. മുസമ്മില്‍ പാഷ സംഭവസ്ഥലത്തെത്തി സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുന്നതോടെയാണ് പോലിസിന്റേത് കള്ളക്കേസാണെന്നു ബോധ്യപ്പെട്ടത്. എന്നാല്‍, തുടര്‍ന്നു പോലിസ് മുസ് ലിം പ്രദേശങ്ങളിലെത്തി യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പിന്നീട് കേസന്വേഷിച്ച എന്‍ഐഎ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സപ്തംബറില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി സര്‍ക്കാര്‍ ശത്രുതാപരമായ നിലപാട് തുടരുകയാണ്.

    അതേസമയം, സമാധാനപരമായുള്ള ബന്ദ് ആഹ്വാനത്തിനെതിരേ ബിജെപി രംഗത്തെത്തി. കുറ്റവാളികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ബന്ദാണിതെന്നും കലാപകാരികള്‍ക്കും അനുഭാവികള്‍ക്കുമെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി എംപി ശോഭാ കരന്ദ്‌ലജെ ആവശ്യപ്പെട്ടു. വര്‍ഗീയ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞത്.

Muslim groups call for peaceful bandh on Jan 22 over Bengaluru riots




Tags:    

Similar News