ഡോ.വന്ദനയുടെ കൊലപാതകം; പോലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്; ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ഇടപെട്ടില്ല

ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ജാമ്യമില്ലാകുറ്റമാകും.

Update: 2023-05-16 04:16 GMT

തിരുവനന്തപുരം: ഡോ.വന്ദനയുടെ കൊലപാതകം തടയുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. 'കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലിസ് പുറത്തേക്കോടി. വാതില്‍ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളില്‍ അക്രമം തുടര്‍ന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ ഓഫീസറെ ഡോ.വന്ദന കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോയ സമയത്താണ് അക്രമം നടന്നതെന്നും റിപ്പോര്‍ട്ട്.

അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓര്‍ഡിനന്‍സിന് നിയവകുപ്പിന്റെ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് നാളെ മന്ത്രിസഭ പരിഗണിക്കും.ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷം ഓര്‍ഡിനന്‍സ് വ്യവസ്ഥകളുടെ നിയമപരിശോധനയാണ് നിയമസെക്രട്ടറി നടത്തിയത്. ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ജാമ്യമില്ലാകുറ്റമാകും.

ഏഴു മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍, ഒരു മാസത്തിനകം കുറ്റപത്രം, പ്രത്യേക കോടതി സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം വിചാരണ എന്നിവ പൂര്‍ത്തിയാക്കണം. കുറ്റക്കാരെ ശിക്ഷിക്കാനുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ടെന്നാണ് വിവരം. 2012ലെ നിയമത്തില്‍ ഏതൊക്കെ ചട്ടങ്ങളാണ് ഭേദഗതി വരുത്തേണ്ടതെന്ന വിശദമായ കുറിപ്പും ആരോഗ്യവകുപ്പ് നിയമവകുപ്പിന് കൈമാറിയിരുന്നു. നിയമ സെക്രട്ടറിയുടെ അംഗീകാരം ലഭിച്ച ഓര്‍ഡിനന്‍സ് ആരോഗ്യവകുപ്പിലേക്ക് തിരിച്ചയച്ചു. ആരോഗ്യമന്ത്രിയുടെ അന്തിമ പരിശോധനയ്ക്ക് ശേഷം ഓര്‍ഡിനന്‍സ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടും. ഓര്‍ഡിനന്‍സ് നാളെ ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരും.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘനടകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് വിവരം.

Tags:    

Similar News