മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ 30 കാരനെ തല്ലിക്കൊന്നു

Update: 2020-12-27 09:58 GMT

മുംബൈ: മുംബൈയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സജ്ജാദ് ഖാന്‍ എന്നയാളെയാണ് തല്ലിക്കൊന്നത്. രാവിലെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പാര്‍ക്കിന് സമീപത്തെ നിര്‍മാണ സ്ഥലത്ത് വെച്ച് ഖാന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച് പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. ആറ് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന ശേഷം സജ്ജാദിനെ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ എത്തിയ വേളയിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഖാനെ കണ്ടത്. ശേഷം ഇയാളെ ബാന്ദ്രയിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.