ശ്രീ എം മതേതരവാദി; വിടി ബലറാമിനെതിരേ പിജെ കുര്യൻ

ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആർഎസ്എസ് ആകുമോയെന്ന് അദ്ദേഹം ചോദിച്ചു.

Update: 2021-03-04 12:30 GMT

കോഴിക്കോട്: യോ​ഗ ​ഗുരുവും ആർഎസ്എഎസ് സഹയാത്രികനുമായ ശ്രീ എം മതേതരവാദിയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യൻ. ശ്രീ എമ്മിന് യോ​ഗാ കേന്ദ്രം തുടങ്ങുവാനുള്ള സ്ഥലം സംസ്ഥാന സർക്കാർ അനുവദിച്ചതിനെ വിമർശിച്ച് വിടി ബലറാം എംഎൽഎ നേരത്തേ രം​ഗത്ത് വന്നിരുന്നു. ഈ നിലപാട് തള്ളിയാണ് പി‍ജെ കുര്യൻ ബലറാമിനെതിരേ രം​ഗത്തുവന്നത്.

സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീ എമ്മിനെ ആള്‍ ദൈവമെന്നും ആർഎസ്എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പിജെ കുര്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

എനിക്ക് ശ്രീ എമ്മുമായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല ആർഎസ്എസുമല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആർഎസ്എസ് ആകുമോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു എംഎൽഎ ആയ ശ്രീ ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ എമ്മിനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന്‍ പ്രതീക്ഷിക്കുന്നുവെന്ന് പിജെ കുര്യൻ കൂട്ടിച്ചേർത്തു.