മഹാരാഷ്ട്ര: പള്ളികള്‍ ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി വാങ്ങണമെന്ന് ജംഇയത്തുല്‍ ഉലമ

മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗത്തെക്കുറിച്ച് നേരത്തെയുള്ള കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്ര ഹോം വകുപ്പ് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.

Update: 2022-04-20 09:58 GMT

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ, മുഴുവന്‍ പള്ളികളും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്നു അനുമതി വാങ്ങാന്‍ മഹാരാഷ്ട്രയിലെ ജംഇയത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാനത്തെ എല്ലാ പള്ളികളോടും അഭ്യര്‍ത്ഥിച്ചു. മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗത്തെക്കുറിച്ച് നേരത്തെയുള്ള കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്ര ഹോം വകുപ്പ് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഉച്ചഭാഷിണി ഉപയോഗത്തിന് അധികൃതരില്‍നിന്നു അനുമതി തേടല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ഇതു പ്രകാരം മിക്ക മുസ്‌ലിം പള്ളികളും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലിസില്‍നിന്നു അനുമതി വാങ്ങിയിട്ടുണ്ട്. എന്നാല്‍, ആരെങ്കിലും അനുമതി വാങ്ങാനുണ്ടെങ്കില്‍ അനുമതി വാങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് മഹാരാഷ്ട്ര സെക്രട്ടറി ഗുല്‍സാര്‍ ആസ്മി പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന പോലിസില്‍നിന്നു മികച്ച സഹകരണമാണുള്ളതെന്നും എല്ലാവര്‍ക്കും അനുമതി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്ത് ആരാധാനാലയങ്ങളിലെ ഉച്ചഭാഷണി ഉപയോഗം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പള്ളികള്‍ക്കുമുമ്പ് ഹനുമാന്‍ ചാലിസ ആലപിക്കുമെമന്നും രാജ് താക്കറെ ഭീഷണി മുഴക്കിയിരുന്നു.

Tags:    

Similar News