കൊവിഡ് ജാഗ്രത: പട്ടാമ്പിയിൽ കർശന നിയന്ത്രണം
പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് അടച്ചതിനു പിന്നാലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളും ഇന്ന് അടച്ചിടാന്‍ നിര്‍ദേശം നല്‍കിരുന്നു.
പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നതിന് ഭാഗമായി പട്ടാമ്പിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. മത്സ്യ മാര്‍ക്കറ്റിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാര്‍ക്കറ്റ് ഇന്നലെ അടച്ചിരുന്നു. നഗരസഭ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണ മേഖലയാക്കി. പൊതുഗതാഗതം നിരോധിച്ചു. അതേസമയം, ദീര്‍ഘ ദൂര ബസുകള്‍ക്ക് കടന്നുപോകാന്‍ അനുമതിയുണ്ട്.
പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് അടച്ചതിനു പിന്നാലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളും ഇന്ന് അടച്ചിടാന്‍ നിര്‍ദേശം നല്‍കിരുന്നു. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് ആന്റിജന്‍ പരിശോധന പുരോഗമിക്കുകയാണ്. അതേസമയം, ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതില്‍ ഒരാള്‍ മലപ്പുറത്ത് ജോലി നോക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവറാണ്. 24 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 270 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്.