കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിഎസ്‌സി നിയമനവുമായി സര്‍ക്കാര്‍

ശുപാര്‍ശ പരിഗണിച്ച് വിവിധ വകുപ്പുകള്‍ക്കുകീഴിലെ സ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താനും ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് നിര്‍ദേശം നല്‍കി

Update: 2020-12-21 02:19 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സി വഴി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് കൃഷിവകുപ്പിനുകീഴിലെ 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറങ്ങി.

പൊതുമേഖലാ സ്ഥാപനങ്ങളിലേയും ബോര്‍ഡ്, കോര്‍പറേഷനുകളിലെയും നിയമനം പിഎസ്‌സി വഴി നടത്താത്തതിനാല്‍ അവസരം നഷ്ടമാകുന്നുവെന്ന് നേരത്തേ നിയമസഭാ സമിതികള്‍ ചൂട്ടിക്കാട്ടിയിരുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ നിയമനചട്ടം കാലതാമസമില്ലാതെ തയാറാക്കണമെന്നായിരുന്നു ടിവി രാജേഷ് അധ്യക്ഷനായ യുവജനക്ഷേമ സമിതിയുടെ ശുപാര്‍ശ.

ശുപാര്‍ശ പരിഗണിച്ച് വിവിധ വകുപ്പുകള്‍ക്കുകീഴിലെ സ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താനും ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍, തുടര്‍നടപടിക്ക് വേഗമുണ്ടായില്ല. ഇതിനാലാണ് അടിയന്തരനടപടി വേണമെന്നുകാണിച്ച് കൃഷിവകുപ്പ് ഉത്തരവിറക്കിയത്. നിയമനചട്ടം രൂപവത്കരിച്ചിട്ടില്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി അത് നടത്താനും സ്റ്റാഫ്ഘടന നിശ്ചയിക്കാനുമാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

സംസ്ഥാനത്ത് 130 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനുകളും കമ്പനികളുമാണ്. 46 സ്ഥാപനങ്ങളാണ് വ്യവസായവകുപ്പിന് കീഴിലുള്ളത്. ഇതില്‍ മിക്കവാറും സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലെ നിയമനം പിഎസ്‌സി വഴിയാക്കിയിട്ടുണ്ട്. മറ്റു തസ്തികകളിലെ നിയമനമാണ് ബാക്കിയുള്ളത്. ടൂര്‍ഫെഡ്, ഹൗസ് ഫെഡ്, ടെക്‌സ് ഫെഡ് തുടങ്ങിയ ഫെഡറേഷനുകളിലും നിയമനചട്ടത്തിന് അംഗീകാരമായിട്ടില്ല. ഇതിനുള്ള നടപടികളും വേഗത്തിലാക്കും.