സംസ്ഥാനത്ത് കാലവര്‍ഷം ശക്തം: 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

Update: 2021-06-14 06:11 GMT

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങി മഴ തുടരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

ശരാശരി ശക്തിയില്‍ ഇടവിട്ടുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്നത്. വലിയ കാറ്റും ശക്തമായ ഇടിമിന്നലും ഇല്ലാത്തതും ആശങ്ക അല്‍പം കുറയ്ക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ എത്തിയത്. ഇനിയുള്ള രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവിലും വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയിലാണ് പലഭാഗങ്ങളിലും കാറ്റ് വീശുന്നത്.ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പിലിക്കോട് 114 ാാ,പീരുമേട്102, എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്. വടകരയ്ക്കടുത്ത് രാത്രി റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണു. ഇത് മുറിച്ച് മാറ്റി പിന്നീട് റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ജില്ലയിലെ കിഴക്കന്‍, മലയോര മേഖലകളില്‍ ഇന്നലെ തുടങ്ങിയ മഴ രാവിലെയും തുടരുന്നുണ്ട്.

കാസര്‍കോട് ജില്ലയിലും മഴ തുടരുന്നു. പലയിടങ്ങലിലും മരങ്ങള്‍ വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ മലപ്പുറത്ത് മഴ തുടരുന്നുണ്ട്. ഇടക്കിടെ ചെറിയ കുറവുമുണ്ട്. അനിഷ്ട സംഭവങ്ങളോ നാശ നഷ്ട്ടങ്ങളോ ഇതുവരെയില്ല. വയനാട്ടില്‍ ചാറ്റല്‍ മഴ പെയ്യുന്നുണ്ട് .കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ല. ഇടുക്കിയിലും രാത്രി മുതല്‍ മഴ ശക്തമായിട്ടുണ്ട്. കെടുതികള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Tags:    

Similar News