'പരിധിവിട്ട് ഇടപെടുന്നു'; മോന്‍സന്‍ കേസില്‍ ഹൈക്കോടതിക്കെതിരെ സര്‍ക്കാര്‍

കേന്ദ്ര ഏജന്‍സി അന്വേഷണ ആവശ്യം ഹരജിയില്‍ ഇല്ല. എന്നിട്ടും കോടതി കേന്ദ്രനിലപാട് തേടുന്നു. കേന്ദ്ര ഏജന്‍സികള്‍ കക്ഷികളുമല്ല. ഇ ഡിയെ കക്ഷി ചേര്‍ക്കാനുള്ള കോടതി നീക്കം ഹരജിയിലെ ആവശ്യത്തിനുപുറത്തുള്ളതാണ്.

Update: 2021-11-29 14:57 GMT

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഹൈക്കോടതിക്കെതിരേ സര്‍ക്കാര്‍. പോലിസ് പീഡന പരാതിയില്‍ അനാവശ്യമായും പരിധി വിട്ടും ഇടപെടുന്നതായി സര്‍ക്കാര്‍ സത്യവാങ്മൂ‌ലത്തില്‍ ആരോപിച്ചു.

ഹരജിക്കാരന്‍ ഹരജിയില്‍ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്കു കോടതി കടന്നു. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മറ്റു കാര്യങ്ങളിലേക്കു കടന്ന കോടതിയുടെ അഭിപ്രായ പ്രകടനങ്ങള്‍ കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ടന്ന് ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സി അന്വേഷണ ആവശ്യം ഹരജിയില്‍ ഇല്ല. എന്നിട്ടും കോടതി കേന്ദ്രനിലപാട് തേടുന്നു. കേന്ദ്ര ഏജന്‍സികള്‍ കക്ഷികളുമല്ല. ഇ ഡിയെ കക്ഷി ചേര്‍ക്കാനുള്ള കോടതി നീക്കം ഹരജിയിലെ ആവശ്യത്തിനുപുറത്തുള്ളതാണ്.

ഹരജിയില്‍ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്കു കോടതി കടക്കുന്നത് തെറ്റാണ്. പോലിസ് സംരക്ഷണ ഹരജി തീര്‍പ്പാക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. നിലവിലുള്ള പോലിസ് സംഘം അപര്യാപ്തമാണെന്നും മോണ്‍സന്റെ അറിവോടെ പോലിസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പോലിസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന് ഒരു തരത്തിലുമുള്ള സംരക്ഷണവും നല്‍കുന്നില്ലെന്ന് കഴിഞ്ഞതവണ ഹരജി പരിഗണിച്ചപ്പോള്‍ പോലിസ് ബോധിപ്പിച്ചിരുന്നു. മോണ്‍സണെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിപ്പും ലൈംഗിക പീഡനവും അടക്കം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലിസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മോണ്‍സണെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡിജിപി അനില്‍ കാന്ത് വിശദീകരണം നല്‍കിയത്. സംഭവത്തില്‍ സര്‍വീസിലുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവുമോയെന്ന് കോടതി ആരാഞ്ഞത്.