മങ്കി പോക്‌സ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നാളെ മുതല്‍ പരിശോധന

Update: 2022-07-16 15:59 GMT

കണ്ണൂര്‍: സംസ്ഥാനത്ത് മങ്കി പോക്‌സ്(വാനര വസൂരി) സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാന്‍ ക്രമീകരണം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൗണ്ടറുകള്‍ സജ്ജമാക്കും. രോഗമുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലന്‍സുകളും ഉണ്ടാകും.

    രോഗലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക. രോഗം സംശയിക്കുന്നവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കും. വിമാനത്താവളത്തില്‍ രോഗം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ബോര്‍ഡുകള്‍ അനൗണ്‍സ്‌മെന്റ് എന്നിവയും ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.യോഗത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവള അധികൃതര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Tags: