യുഎന്നില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാതെ മോദി; കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാവെന്ന് ഇംറാന്‍ഖാന്‍
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 74ാമത് പൊതുസഭയിില്‍ കശ്മീര്‍ വിഷയത്തെ കുറിച്ച് പേരെടുത്ത് പരാമര്‍ശിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍, ഗാന്ധിവധം മുതല്‍ ബാലാകോട്ട് ആക്രമണം വരെയുള്ളവ ചൂണ്ടിക്കാട്ടിയാണ് ഇംറാന്‍ ഖാന്‍ ആഞ്ഞടിച്ചു. അനുവദിച്ചതിലേറെ 20ഓളം മിനുട്ട് അധികമെടുത്ത് നടത്തിയ പ്രസംഗത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ കശ്മീരില്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ സാഹോദര്യവും സമാധാനവുമാണെന്നും പ്ലാസ്റ്റിക് നിരോധനം, ശുചീകരണം തുടങ്ങിയവയില്‍ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചെന്നും മോദി പറഞ്ഞു.
എന്നാല്‍, കശ്മീരില്‍ 1.2 ബില്ല്യണ്‍ മനുഷ്യര്‍ നീതിയും മനുഷ്യത്വവും നിഷേധിക്കപ്പെട്ട് കഴിയുമ്പോള്‍ ലോക സമൂഹം എന്താണ് ചെയ്യുന്നതെന്നും കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാവുമെന്നും മുസ് ലിംകള്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതമാവുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണം. രണ്ട് ആണവശക്തികള്‍ പരസ്പരം പോരടിച്ചാല്‍ ലോകത്തിനാണ് അതിന്റെ നഷ്ടമുണ്ടാവുക. ഇത് ഭീഷണിയല്ല, എന്നാല്‍ ആശങ്കയുണ്ട്. കശ്മീരിലെ സാഹചര്യം അതീവഗുരുതരമാണ്. ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുകയാണ്. ബാലാകോട്ടില്‍ ഭീകരക്യാംപ് ആക്രമിച്ച് ഭീകരരെ വധിച്ചെന്ന കള്ളപ്രചാരണം നടത്തുകയായിരുന്നു. മുസ് ലിംകളെ വംശഹത്യ നടത്തണമെന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്എസ്. ഇവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ആര്‍എസ്എസിന് ഹിറ്റ്‌ലറും മുസോളിനിയുമാണ് പ്രചോദനം. ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞത്, ആര്‍എസ്എസ് ക്യാംപുകളില്‍ ഭീകരവാദികള്‍ക്കാണു പരിശീലനം നല്‍കുന്നതെന്നാണെന്നും അദ്ദേഹം പറഞ്ഞു.