എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്; ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമായി

Update: 2021-09-27 08:50 GMT

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും. നിലവില്‍ ആറ് കേന്ദ്രഭരണപ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ രാജ്യ വ്യാപകമാക്കുകയാണ്.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളെ ഡിജിറ്റല്‍ ആരോഗ്യ രേഖകള്‍ വഴി പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിഷന്‍, ആശുപത്രികളുടെ പ്രക്രിയകള്‍ ലളിതമാക്കുക മാത്രമല്ല, ജീവിതം എളുപ്പമാക്കുകയും ചെയ്യും. ഇതിന് കീഴില്‍, ഓരോ പൗരനും ഇപ്പോള്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. കൂടാതെ അവരുടെ ആരോഗ്യ രേഖ ഡിജിറ്റലായി സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News