ഒളിക്യാമറാ വിവാദം: ജില്ലാ കലക്ടര്‍ എം കെ രാഘവന്റെ മൊഴിയെടുത്തു

കലക്ടറേറ്റില്‍ വിളിച്ച് വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയ്ക്ക് റിപോര്‍ട്ട് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നടക്കാവ് പോലിസ് എം കെ രാഘവന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Update: 2019-04-27 14:10 GMT

കോഴിക്കോട്: ഒളികാമറ വിവാദത്തില്‍ എം കെ രാഘവന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറിയുടെയും മൊഴി കോഴിക്കോട് ജില്ലാകലക്ടര്‍ രേഖപ്പെടുത്തി. കലക്ടറേറ്റില്‍ വിളിച്ച് വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയ്ക്ക് റിപോര്‍ട്ട് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നടക്കാവ് പോലിസ് എം കെ രാഘവന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങുന്നതിന് സഹായം നല്‍കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന ടി വി ചാനലിന്റെ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു. ഇതിന്മേലുള്ള വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ജില്ലാവരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ സാംബശിവറാവു എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറിലെത്തിയ എം കെ രാഘവന്‍ തന്റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. ഇതിന് ശേഷം എം കെ രാഘവന്റെ സെക്രട്ടറി ശ്രീകാന്തിന്റെയും മൊഴിയെടുത്തിട്ടുണ്ട്. എം കെ രാഘവന്‍ നടത്തിയത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാണിച്ച് എല്‍ഡിഎഫും തനിക്കെതിരേ ഗൂഢാലോചന നടത്തിയതാണെന്നും ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയില്‍ തന്റെ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണെന്ന് എം കെ രാഘവനും പരാതി നല്‍കിയിരുന്നു.എം കെ രാഘവന് പുറമെ പരാതിക്കാരുടെ മൊഴിയും കലക്ടര്‍ രേഖപ്പെടുത്തും. രണ്ടു ദിവസത്തിനുള്ളില്‍ കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചേക്കും. എം കെ രാഘവനെതിരേ നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ വി പ്രദീപ് കുമാര്‍ അന്വേഷണം ആരംഭിച്ചു.

ഹിന്ദി ചാനലായ ടിവി 9 ആണ് എം കെ രാഘവനെതിരായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫിസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.

Tags:    

Similar News