'പാര്‍ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു; പുതിയ ആളുകള്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല: എം കെ മുനീര്‍

Update: 2026-03-17 12:33 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നതായി എം കെ മുനീര്‍. 'പാര്‍ട്ടി പറഞ്ഞാല്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥനായിട്ടുള്ള ആളാണ് ഞാന്‍ . രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി ഒരുപാട് അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല, തലമുറകള്‍ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയം'. എം കെ മുനീര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റേത് മികച്ച സ്ഥാനാര്‍ഥി പട്ടികയാണ്. നല്ല സ്ഥാനാര്‍ഥി പട്ടികയാണ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രതിനിധ്യം ലഭിച്ചെന്നും മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഫൈസല്‍ ബാബു ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിയാണ്. സൈബര്‍ ആക്രമണങ്ങള്‍ കാര്യമാക്കുന്നില്ല. അവസാന ശ്വാസം വരെ ഈ പാര്‍ട്ടിയില്‍ ഉണ്ടാകും. പ്രചാരണ രംഗത്ത് സജീവമാകും'- മുനീര്‍ പറഞ്ഞു.

രണ്ട് വനിതകള്‍ ഉള്‍പ്പെടെ യുവപ്രാതിനിധ്യം ഉറപ്പാക്കിയാണ് ഇന്ന് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്ര മണ്ഡലത്തിലും കൂത്തുപറമ്പ് ജയന്തി രാജനും മത്സരിക്കും. എംഎസ്എഫ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷമാരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ.എം ഷാജിയും മത്സരിക്കും.

Tags: