കാണാതായ എഎംയു വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ കണ്ടെത്തി; വിഷാദരോഗമെന്ന് പോലിസ്

Update: 2021-03-11 11:39 GMT

ന്യൂഡല്‍ഹി: അലിഗഡ് മുസ് ലിം സര്‍വകലാശാലയില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാണാതായ വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ കണ്ടെത്തി. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ ബിഎ സ്പാനിഷ് വിദ്യാര്‍ത്ഥിയും ബിഹാറിലെ അരാരി സ്വദേശിയുമായു അശ്‌റഫ് അലിയെയാണ് ഡല്‍ഹി ജമാ മസ്ജിദിനു സമീപം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് അശ്‌റഫ് അലിയെ കാണാതായത്. സര്‍വകലാശാല അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയാണ് സ്ഥിരീകരിച്ചതെന്ന് അലിഗഡ് എസ്എസ്പി കുല്‍ദീപ് ഗുണാവത്ത് പറഞ്ഞു. വിദ്യാര്‍ഥിക്ക് വിഷാദരോഗം പിടിപെട്ടതായും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എസ്എസ്പി ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ വ്യക്തമാക്കി. 'അശ്‌റഫ് തന്റെ ബന്ധുവിനോടൊപ്പം സുരക്ഷിതനാണ്. വിഷാദരോഗത്തിന് അടിമപ്പെട്ടതിനാല്‍ ഡല്‍ഹിയിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   

    അശ്‌റഫ് അലിയെ കാണാതായതിനെ പിന്നാലെ 2016 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനു സമാനമാവുമെന്ന് ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അശ്‌റഫ് അലിയെ കണ്ടെത്താന്‍ ഭരണകൂടം വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. എഐഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Missing AMU Student Ashraf Ali Found in Delhi

Tags: