കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല: ഭക്ഷ്യമന്ത്രി
എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു കിറ്റ് നിര്‍ത്താന്‍ തീരുമാനിച്ചത്.
കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും. കൊവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം നിര്‍ത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം കിറ്റ് നല്‍കില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷ്യക്കിറ്റ് നല്‍കണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇനിയും കിറ്റ് വിതരണം തുടരാനാവില്ലെന്ന് ഓണക്കാലത്തു തന്നെ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.
ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു കിറ്റ് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷമടക്കം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഭക്ഷ്യമന്ത്രി നിലപാട് തിരുത്തിയത്.
കൊവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍-മെയിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകള്‍ നല്‍കി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.
