അറബിക്കടലില്‍ തകര്‍ന്നു വീണ മിഗ് 19ലെ പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു

വ്യാപക തിരച്ചിലിനൊടുവില്‍ ഗോവ തീരത്ത് നിന്ന് 30 മൈല്‍ അകലെനിന്നാണ് മൃതദേഹം ലഭിച്ചത്.

Update: 2020-12-07 12:18 GMT

ഡല്‍ഹി: കാണാതായ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹം ഇന്ത്യന്‍ നാവികസേന കണ്ടെടുത്തു.കഴിഞ്ഞ നവംബര്‍ മാസം 26ന് ഐഎന്‍എസ് വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന് മിഗ് 19 വിമാനം അറബിക്കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ നിശാന്തിന്റെ കൂടെയുള്ള പൈലറ്റിനെ രക്ഷിച്ചെങ്കിലും നിശാന്തിനെ കാണാതാവുകയായിരുന്നു. കര്‍ണാടകയിലെ കര്‍വാര്‍ താവളത്തില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. വ്യാപക തിരച്ചിലിനൊടുവില്‍ ഗോവ തീരത്ത് നിന്ന് 30 മൈല്‍ അകലെനിന്നാണ് മൃതദേഹം ലഭിച്ചത്. കടല്‍പരപ്പില്‍നിന്ന് 70 മീറ്റര്‍ താഴെ കടല്‍തട്ടില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റഷ്യന്‍ നിര്‍മ്മിത ഇരട്ട സീറ്റുകളുള്ള പരീശീലന ജെറ്റ് ഇന്ത്യയുടെ ഏക എയര്‍ക്രാഫ്റ്റ് കാരിയര്‍ ആയ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. ഇത് നാലാമത്തെ തവണയാണ് മിഗ് 19 ഫൈറ്റര്‍ ജറ്റ് വിമാനം തകര്‍ന്ന് വീഴുന്നത്. മിഗ് 19 വിമാനത്തിന്റെ വിമാനത്തിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് 2016ല്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഒന്‍പത് യുദ്ധക്കപ്പലുകളും 14 വിമാനങ്ങളും ഇന്ത്യന്‍ നാവികസേനയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റും ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

Tags: