കശ്മീരില്‍ നിരോധനാജ്ഞ; ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്

പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരും വീട്ടുതടങ്കലിലാണെന്നും റിപോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Update: 2019-08-04 19:26 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ട്വിറ്ററിലൂടെയാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരും വീട്ടുതടങ്കലിലാണെന്നും റിപോര്‍ട്ടുകളുണ്ട്. സമാധാനത്തിനായി പോരാടിയ തന്നെ വീട്ടുതടങ്കലിലാക്കിയത് വിരോധാഭാസമാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കശ്മീര്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കശ്മീര്‍ താഴ്‌വരയില്‍ ഭാഗികമായാണ് സേവനങ്ങള്‍ വിലക്കിയതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. അനിശ്ചിതത്വങ്ങള്‍ക്കിടെ ഗവര്‍ണര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സായുധസേന ആക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കശ്മീരിലും പഞ്ചാബിലും അതീവജാഗ്രത തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇരുസംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ജമ്മു കശ്മീരിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശമീരില്‍ നടക്കുന്ന സൈനികവിന്യാസത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടികളെന്നാണു സൂചന. അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തീര്‍ഥാടകരും വിനോദയാത്രികരും എത്രയുംവേഗം കശ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദേശവും നല്‍കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35 എ അനുഛേദം എടുത്തുകളയാന്‍ പോവുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ടുകള്‍ ചെയ്യുന്നത്.  

Tags:    

Similar News