മീഡിയ വണ്‍ വിലക്ക്: കേന്ദ്രം കാരണം വ്യക്തമാക്കണമെന്ന് മഹുവ മൊയ്ത്ര

Update: 2022-02-05 03:14 GMT

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണം വിലക്കിയ നടപടിയുടെ കാരണം കേന്ദ്രം വ്യക്തമാക്കണമെന്ന് തൃണമൂല്‍ എം പി മഹുവ മൊയ്ത്ര. ഡല്‍ഹി കലാപ കാലത്ത് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ട് വന്ന ചാനല്‍ ആണെന്നും പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാവരും ഇല്ലാതാവുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മീഡിയവണ്‍ വിലക്കിനെതിരെ കൂടുതല്‍ എംപിമാരും ജനപ്രതിനിധികളും രംഗത്തെത്തി. ജനാധിപത്യ രാജ്യത്ത് ഇത്തരം വിലക്കുകള്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്നും വിമര്‍ശനങ്ങളുയര്‍ന്നു. രാജ്യത്ത് അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണെന്നതിനുള്ള തെളിവാണെന്ന് കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ചാനല്‍ സംപ്രേഷണമല്ല, സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് യഥാര്‍ഥ സുരക്ഷാപ്രശ്‌നം.

മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരാവസ്ഥ തിരികെ കൊണ്ടുവരരുതെന്നും ബി.എസ്.പി എം.പി കുന്‍വര്‍ ദാനിഷ് അലിയും വ്യക്തമാക്കി.

ഇസ്രായേലില്‍ നിന്ന് സോഫ്റ്റ് വെയര്‍ വാങ്ങി മാധ്യമ പ്രവര്‍ത്തകരുടെയും ജഡ്ജിമാരുടെയും പൗരന്‍മാരുടെയും വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു. രാജ്യത്ത് നല്ല ദിവസങ്ങള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും യോഗേന്ദ്രയാദവ് പ്രതികരിച്ചു.