സിദ്ദീഖ് കാപ്പന്‍ ഒരു വര്‍ഷമായി തടവറയില്‍ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്‍ക്കട്ടെ: മഹുവ മൊയ്ത്ര

Update: 2021-10-02 03:50 GMT

ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി തടവില്‍ പാര്‍പ്പിച്ചിട്ടുള്ള മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പാന് എതിരേയുള്ള ഭരണകൂട ഭീകരതക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായി മഹുവ മൊയ്ത്ര. ഗാന്ധി ജയന്തി ദിനത്തില്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ആശംസയിലാണ് സിദ്ദീഖ് കാപ്പനെതിരായ ഭരണകൂട ഭീകരതയെ മഹുവ മൊയ്ത്ര വിമര്‍ശിച്ചത്.

ചെയ്യാത്ത കുറ്റത്തിന് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഒരു വര്‍ഷമായി തടവറയില്‍ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്‍ക്കട്ടെ എന്ന് അവര്‍ ആശംസിച്ചു.

'ഗാന്ധിജയന്തി ദിനത്തില്‍, എഴുതാന്‍ കഴിയാത്ത ഒരു ലേഖനത്തിന്റെയും ഇനിയും എത്താനാകാത്ത ഒരു സ്ഥലത്ത് അക്രമത്തിന് പ്രേരിപ്പിച്ചതിന്റേയും പേരില്‍ സിദ്ദീഖ് കാപ്പന്‍ ഒരു വര്‍ഷമായി തടവറയില്‍ കഴിയുന്ന ഒരു രാജ്യത്ത് മഹാത്മാവിന്റെ അധ്യാപനങ്ങള്‍ നിലനില്‍ക്കട്ടെ'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരായായി കൊല്ലപ്പെട്ട ഹത്രാസിലേക്ക് പോകുന്നതിനിടേയാണ് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്. യുഎപിഎ ഉള്‍പ്പടെ കടുത്ത നിയമങ്ങള്‍ ചാര്‍ത്തിയും കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും യുപി ഭരണകൂടം സിദ്ദീഖ് കാപ്പന്റെ മോചനം തടഞ്ഞു. അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകളും വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍, ചികില്‍സ തടയുന്നത് ഉള്‍പ്പടെ കടുത്ത നീതി നിഷേധങ്ങള്‍ക്ക് ഇരയായി സിദ്ദീഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

Tags:    

Similar News