സിഐടിയു പൂട്ടിച്ച കണ്ണൂരിലെ കട തുറക്കാന്‍ ധാരണ; കടയ്ക്ക് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കും

കടയുടമ റബീഅ്, സിഐടിയു നേതാക്കള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Update: 2022-02-21 15:11 GMT

കണ്ണൂര്‍: സിഐടിയു സമരം ചെയ്ത് പൂട്ടിച്ച കണ്ണൂര്‍ മാതമംഗലത്തെ കട നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. കടയുടമ റബീഅ്, സിഐടിയു നേതാക്കള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കടയിലേക്ക് വരുന്ന വലിയ വാഹനങ്ങളില്‍ നിന്നുളള സാധനങ്ങള്‍ സിഐടിയുക്കാര്‍ക്ക് ഇറക്കാം. കടയില്‍ നിന്നുളള സാധനങ്ങള്‍ കടയുടമയ്ക്കും കയറ്റാം എന്നുമാണ് ധാരണ.

കഴിഞ്ഞ ഡിസംബര്‍ 23 മുതലാണ് മാതമംഗലത്തെ എസ്ആര്‍ അസോസിയേറ്റ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പ് പൂട്ടിക്കിടക്കുന്നത്. ലോഡ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കുന്നത് സിഐടിയുക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തൊഴില്‍ നിഷേധം ആരോപിച്ച് സിഐടിയുക്കാര്‍ കടയ്ക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യുകയാണ്. ഈ സമരപ്പന്തല്‍ പൊളിച്ച് നീക്കാനും ഊരു വിലക്ക് പിന്‍വലിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

തൊഴില്‍ തര്‍ക്കം പരിഹരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കണ്ണൂര്‍ മാതമംഗലത്തുള്ള എസ്. ആര്‍. അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തര്‍ക്കം ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒത്തുതീര്‍പ്പായി.സ്ഥാപനം 22/02/2022 തീയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ഇനി പറയുന്നു

1. കണ്ണൂര്‍ മാതമംഗലത്ത് പ്രവര്‍ത്തിക്കുന്ന എസ് ആര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലേക്ക് ലോറിയില്‍ വരുന്ന എല്ലാ സാധനങ്ങളും പൂളിലുള്ള തൊഴിലാളികള്‍ ഇറക്കുവാന്‍ ഇരുകൂട്ടരും സമ്മതിച്ചു.

2. സ്ഥാപനത്തില്‍ നിന്നും കയറ്റുന്ന എല്ലാ സാധനങ്ങളും സ്ഥാപനത്തിലെ 26 എ കാര്‍ഡ് ഉള്ള തൊഴിലാളികള്‍ ചെയ്യുവാനും ഇരുകൂട്ടരും സമ്മതിച്ചു.

3. ഈ വിഷയവുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ചു. സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും തൊഴിലാളി യൂനിയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണെന്ന് യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇരുകൂട്ടരുമായും ചര്‍ച്ച നടത്താന്‍ ലേബര്‍ കമ്മീഷണര്‍ ശ്രീമതി എസ് ചിത്ര ഐ എ എസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചയോട് സഹകരിച്ച മാനേജ്‌മെന്റിനോടും തൊഴിലാളി യൂനിയനോടും നന്ദി അറിയിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് കാണിച്ച് സംസ്ഥാനത്തെ തൊഴിലന്തരീക്ഷം തകര്‍ന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് തര്‍ക്ക പരിഹാരം''.


Full View

Tags:    

Similar News