യുപിയില്‍ വന്‍ ദുരന്തം: മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും 107 മരണം

Update: 2024-07-02 13:44 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വന്‍ ദുരന്തം.107 പേര്‍ മരിച്ചതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു.

മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. കുട്ടികളും ഉള്‍പ്പെടുന്നു. ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.

കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചിലര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

'മതപ്രഭാഷകനായ ഭോലെ ബാബയുടെ പ്രസംഗത്തിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാ-ഹാഥ്റസ് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് താല്‍ക്കാലിക അനുമതിയുണ്ടായിരുന്നു', അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.