ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ ഷിക്കാഗോയില്‍ വന്‍ പ്രതിഷേധം; അണിനിരന്നത് നൂറുകണക്കിന് പേര്‍

യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുടെ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദരവര്‍പ്പിച്ച് വിവിധ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള 700ലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

Update: 2022-06-23 17:29 GMT

ഷിക്കാഗോ: ഇന്ത്യയിലെ ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ യുഎസില്‍ വീണ്ടും പ്രതിഷേധം. ഗ്രേറ്റര്‍ ഷിക്കാഗോയിലെ യുനൈറ്റഡ് മുസ്‌ലിം ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുടെ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദരവര്‍പ്പിച്ച് വിവിധ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള 700ലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദളിതരും സിഖുകാരും വിവേചനം അനുഭവിക്കുന്നുണ്ടെന്നും മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനരഹിതവും നിയമവിരുദ്ധവുമായ അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനും പ്രവാചകന് ആദരവര്‍പ്പിക്കാനുമാണ് തങ്ങള്‍ ഇവിടെ ഒത്തുകൂടിയതെന്ന് ഷിക്കാഗോയില്‍ നിന്നുള്ള ഫിസിഷ്യനും ഇസ്ലാമിക് സ്റ്റഡീസ് പ്രഫസറുമായ ഡോ. മുഹമ്മദ് ഖുതുബുദ്ദീന്‍ പറഞ്ഞു.

ഇന്ത്യയിലെ തങ്ങളുടെ സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ കോണ്‍സുലേറ്റിന് മുന്നിലും മറ്റെവിടെയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച മുമ്പ് വീട് തകര്‍ക്കപ്പെട്ട അഫ്രീന്‍ ഫാത്തിമയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചും പ്രവാചകനെ സ്തുതിച്ചും ഇന്ത്യയിലെ പീഡനത്തിനിരയാവുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിംകളെ അരുംകൊല നടത്തുന്നതും അവരുടെ വീടുകള്‍ തകര്‍ക്കുന്നതും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags: