ആറു ദശലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ ചോർന്നു; വിവര ചോർച്ചയ്ക്ക് ഇരയായവരിൽ സക്കർബർ​ഗും

ലീക്കായ വിവരങ്ങൾ വളരെ പഴയതാണെന്നും ഇത് ആർക്കും ഒരു അപകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു

Update: 2021-04-05 16:16 GMT

കാലിഫോർണിയ: ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവര ചോർച്ചയ്ക്ക് ഇരയായി ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗും. ചോർന്നതായി പറയപ്പെടുന്ന 533 മില്യൺ പേരുടെ വിവരങ്ങളുടെ കൂട്ടത്തിൽ സക്കർബർഗും ഉൾപ്പെട്ടതായി സൈബർ സുരക്ഷാ വിദഗ്ദനായ ഡേവ് വാൽക്കർ ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സിഇഒയുടെ കോണ്ടാക്ട് ഡീറ്റൈൽസ് അടക്കം പരസ്യമാക്കിക്കൊണ്ടാണ് വാൽക്കർ സുരക്ഷാ വീഴ്ച ചൂണ്ടികാണിച്ചിരിക്കുന്നത്.

എന്നാൽ വാൽക്കറിന്റെ വാദം ഫേസ്ബുക്ക് തളളിക്കളഞ്ഞു. ലീക്കായ വിവരങ്ങൾ വളരെ പഴയതാണെന്നും ഇത് ആർക്കും ഒരു അപകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ൽ ചോർന്ന അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോർച്ചയ്ക്ക് കാരണമായ തകരാറുകൾ 2019 ആ​ഗസ്തിൽ തന്നെ പരിഹരിച്ചതാണെന്നും വ്യക്തമാക്കുന്നു.

സൈബർ ക്രൈം ഇന്റലിജൻസ് സ്ഥാപനമായ ഹഡ്സൺ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസർ അലോൺ ഗാലാണ് ഡാറ്റാ ചോർച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്. ഇന്ത്യയിൽ നിന്നുള്ള ആറു ദശലക്ഷം അക്കൗണ്ടുകളുടെയും യുകെയിൽ നിന്നുളള 11 ദശലക്ഷം അക്കൗണ്ടുകളുടെയും വിവരം ഇത്തരത്തിൽ പുറത്തായതായി അലോൺ ഗാൽ വിശദമാക്കുന്നത്. 106 രാജ്യങ്ങളിൽ നിന്നുള്ള ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് പറയപ്പെടുന്നത്.