'ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുക'; ശ്രദ്ധേയമായി തൃണമൂല്‍ കാംപയില്‍

ഇതിനകം 3,81,456 പേര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തി.

Update: 2020-10-26 03:17 GMT

ന്യൂഡല്‍ഹി: 'ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുക' (Mark Yourself safe from BJP) എന്ന പേരില്‍ ഡിജിറ്റല്‍ കാംപയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിനകം 3,81,456 പേര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തി.

ബംഗാളില്‍ ഭരണത്തിലേറുമെന്ന് ബിജെപി അവകാശപ്പെടുന്നതിനിടെയാണ് തൃണമൂലിന്റെ പുതിയ കാംപയിന്‍. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ആശയമാണ് ഈ ഡിജിറ്റല്‍ കാംപയിന്‍. savebengalfrombjp.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഭിന്നിപ്പിച്ച് ഭരിക്കല്‍ രാഷ്ട്രീയത്തിന് എതിരാണോ നിങ്ങള്‍, വിദ്വേഷത്തിനെതിരാണോ നിങ്ങള്‍, സ്വേച്ഛാധിപത്യത്തിനെതിരെ നിങ്ങള്‍ സംസാരിക്കുമോ, നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനെതിരെ നിങ്ങള്‍ പ്രതികരിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ സൈറ്റിലുണ്ട്. ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുന്നവര്‍ ഇവയ്ക്ക് മറുപടി നല്‍കണം.

ബിജെപിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിന് എതിരാണ് ജനങ്ങളെന്നും ബിജെപിക്കെതിരെ ജനങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും എതിരാണ് ബിജെപി. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കാംപയയിനെന്ന് ടിഎംസി നേതാക്കള്‍ പറഞ്ഞു.

നേരത്തെ 'ദീദി കെ ബോലോ' എന്ന പേരിലും ടിഎംസി ക്യാമ്പെയിന്‍ നടത്തിയിരുന്നു. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക്, സഹായം ആവശ്യമുള്ളവര്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഡയല്‍ ചെയ്‌തോ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെയോ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള ക്യാമ്പെയിനായിരുന്നു അത്.