ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ സമരം ചെയ്ത മറിയക്കുട്ടിക്ക് റേഷന്‍ അരി കൊടുക്കാതെ അധിക്ഷേപിച്ചെന്ന്

Update: 2025-09-11 15:02 GMT

അടിമാലി: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ സമരം ചെയ്തു വാര്‍ത്തകളില്‍ ഇടംപിടിച്ച ഇരുനൂറേക്കര്‍ പൊന്നടുത്തുപാറയില്‍ മറിയക്കുട്ടിക്കു റേഷന്‍ നിഷേധിച്ചതായി പരാതി. 2, 3 തിയ്യതികളില്‍ അടിമാലി അപ്‌സര റോഡിലെ 117ാം നമ്പര്‍ കടയില്‍ റേഷന്‍ വാങ്ങാനെത്തിയപ്പോള്‍ 'ഇപ്പോള്‍ ബിജെപി അല്ലേ, ആയിരമേക്കറില്‍ ബിജെപിക്കാരന്റെ റേഷന്‍കടയുണ്ട്, അവിടെപ്പോയി റേഷന്‍ വാങ്ങിക്കൂ' എന്നു പറഞ്ഞെന്നാണു പരാതി.

തുടര്‍ന്നു സമീപത്തുള്ള മറ്റൊരു റേഷന്‍കടയില്‍ എത്തിയാണ് അരി വാങ്ങിയത്. ഇടുക്കിയിലെത്തിയ മറിയക്കുട്ടി കലക്ടര്‍ക്കും ജില്ലാ സപ്ലൈ ഓഫിസര്‍ക്കും പരാതി നല്‍കി. എന്നാല്‍, മറിയക്കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് റേഷന്‍കടയിലെ ജീവനക്കാരന്‍ ജിന്‍സ് പറഞ്ഞു. മറിയക്കുട്ടി റേഷന്‍ വാങ്ങാന്‍ വന്നപ്പോള്‍ സെര്‍വര്‍ തകരാര്‍ ഉണ്ടായെന്നും അതിനാലാണു റേഷന്‍ കൊടുക്കാന്‍ പറ്റാതെ പോയതെന്നുമാണു വിശദീകരണം.