ഛത്തീസ്ഗഡിൽ മാവോവാദികൾക്ക് നേരേ ഡ്രോൺ ബോംബാക്രമണം; നിഷേധിച്ച് സേന

ഡ്രോൺ ബോംബിങ് നടന്ന പ്രദേശത്തിന്റെ ഫോട്ടോയും ‘ബോംബുകളും’ മാവോവാദികൾ പ്രസ്താവനയ്ക്കൊപ്പം ഉൾച്ചേർത്തിട്ടുണ്ട്.

Update: 2021-04-23 15:22 GMT

ബീജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം ഏപ്രിൽ 19 ന് സുരക്ഷാ സേന ഡ്രോണുകളുപയോ​ഗിച്ച് 12 തവണ ബോംബുകൾ വർഷിച്ചതായി മാവോവാദികൾ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

വ്യോമാക്രമണവുമായി ബന്ധപ്പെട്ട് മാവോവാദികൾ ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും മാവോവാദി കേഡർമാരുടെ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഫലമാണ് ആരോപണമെന്നും ഛത്തീസ്ഗഡ് പോലിസ് പറഞ്ഞു.


മാവോവാദികളുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് 'വികൽപ്' ഒപ്പിട്ട പ്രസ്താവനയിലാണ് തങ്ങളുടെ സായുധ സംഘത്തിന് നേരെ ഏപ്രിൽ 19 ന് ഡ്രോൺ ആക്രമണമുണ്ടായതായി വെളിപ്പെടുത്തിയത്. ചിത്രങ്ങൾ സഹിതമാണ് ഡ്രോൺ ആക്രമത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ബോട്ടാലങ്കയ്ക്കും പാലഗുഡെം ഗ്രാമങ്ങൾക്കിടയിലാണ് 12 ബോംബുകൾ വർഷിച്ചത്. ഈ ആക്രമണത്തിൽ കുറച്ച് വന്യ മൃഗങ്ങൾക്ക് പരിക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു.


ദുരിതബാധിത പ്രദേശത്തിന്റെ ഫോട്ടോയും 'ബോംബുകളും' മാവോവാദികൾ പ്രസ്താവനയ്ക്കൊപ്പം ഉൾച്ചേർത്തിട്ടുണ്ട്. ആക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് സായുധ ക്യാംപിന്റെ സ്ഥാനം മാറ്റാൻ കഴിഞ്ഞതായി പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ മൂന്നിന് സുക്മ-ബിജാപൂർ അതിർത്തിയിലെ തറേമിൽ നടന്ന ഏറ്റുമുട്ടലിന്റെ പ്രതികാരമായാണ് ആക്രമണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.

ബസ്തറിലെ സുരക്ഷാ സേന നിയമപരമായ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നത്. ഐ‌ഇഡികളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിച്ചത് മാവോവാദി കേഡർമാരാണ്. ഐ‌ഇഡികൾ ഉപയോഗിച്ച് സുരക്ഷാ സേനയെ ദ്രോഹിക്കാനുള്ള തീവ്രശ്രമത്തിനിടെ അവർ കുട്ടികളെയും സ്ത്രീകളെയും മൃഗങ്ങളെയും പോലും ഒഴിവാക്കിയിട്ടില്ലെന്ന് ഛത്തീസ്ഗഡ് ഐജിപി പി സുന്ദരാജ് പറഞ്ഞു.