11 വര്‍ഷത്തിന് ശേഷം മാവോവാദി കേസിലെ തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി

Update: 2026-03-24 13:13 GMT

തൃശൂര്‍: മാവോവാദി കേസിലെ തടവുകാരന്‍ രൂപേഷ് 11 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. 43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് വൈകീട്ട് അഞ്ചിനാണ് മോചിതനായത്. കറുമത്താപ്പേട്ടിയില്‍ നിന്ന് 11 വര്‍ഷം മുമ്പാണ് രൂപേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്.

രൂപേഷിനെതിരായ 43 യുഎപിഎ കേസുകളില്‍ 15 എണ്ണത്തിന്റെ നടപടിക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കൂടി രൂപേഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ജയില്‍ മോചിതനാവുന്നത്. ഭാര്യ ഷൈന ഉള്‍പ്പടെ സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കുളും രൂപേഷിനെ സ്വീകരിക്കാനെത്തിയിരുന്നു. 11 കൊല്ലം മുമ്പാണ് രൂപേഷ് പിടിയിലാവുന്നത്.

അന്ന് അറസ്റ്റിലായ പലരും മോചിതരായിരുന്നെങ്കിലും രൂപേഷിനെതിരേ നിരന്തരം കേസുകളെടുത്ത് ഭരണകൂടം വേട്ടയാടുകയായിരുന്നു. ഓരോ കേസുകളിലും ജാമ്യം ലഭിക്കുമെന്ന് ഉറപ്പാവുമ്പോള്‍ പുതിയ കേസുകളില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപേഷിന്റെ ജയില്‍ മോചനം തടഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപേഷിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. അനുമതി നല്‍കാത്ത ജയില്‍ വകുപ്പിന്റെ നിലപാടിനെതിരെ നിരവധി തവണ രൂപേഷ് പ്രതിഷേധിച്ചിരുന്നു. നിരവധി തവണ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Tags: