സിസോദിയ തിഹാര്‍ ജയിലിലേക്ക്; മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Update: 2023-03-06 14:20 GMT

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിസോദിയയെ തിഹാര്‍ ജയിലിലേക്ക് മാറ്റും. കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.

സിസോദിയയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. പേന, ഡയറി, ഭഗവത്ഗീത, കണ്ണട തുടങ്ങിയവ തിഹാര്‍ ജയിലിലെ സെല്ലില്‍ കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന സിസോദിയയുടെ ആവശ്യം കോടതി അംഗീകരിച്ചു. മാധ്യമങ്ങളും എഎപിയും ചേര്‍ന്ന് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് പറയും മുമ്പേ മാധ്യമങ്ങള്‍ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയാണ്. മാധ്യമങ്ങള്‍ കേസിന് രാഷ്ട്രീയ നിറം നല്‍കുന്നു. സിബിഐ തെറ്റെന്ന് വ്യാഖ്യാനിക്കുന്നു.

സാക്ഷികള്‍ ഭയപ്പാടിലാണെന്നും സിബിഐ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍, കസ്റ്റഡി വിവരങ്ങള്‍ ചോരുന്നത് നിങ്ങളുടെ ഭാഗത്ത് നിന്നല്ലേയെന്ന് കോടതി സിബിഐയോട് ചോദിച്ചു. മാധ്യമങ്ങളെ വിലക്കാനാവില്ല. നിലവില്‍ പ്രതിഷേധം സമധാനപരമാണ്. കോടതി ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും സിബിഐ കോടതി വ്യക്തമക്കി. പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് സിബിഐ അറിയിച്ചു. അതേസമയം, സിസോദിയയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് 10ന് കോടതി വാദം കേള്‍ക്കും.

Tags:    

Similar News