മകളോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ കുത്തി കൊലപ്പെടുത്തി

ഡല്‍ഹിയിലെ മോട്ടിനഗര്‍ ഏരിയയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. യുവാക്കളുടെ ആക്രമണത്തില്‍ ഇയാളുടെ 19കാരനായ മകനു സാരമായി പരിക്കേറ്റിട്ടുണ്ട്.

Update: 2019-05-14 03:52 GMT

ന്യൂഡല്‍ഹി: മകളോട് അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത 52കാരനായ വ്യവസായിയെ യുവാക്കള്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ മോട്ടിനഗര്‍ ഏരിയയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. യുവാക്കളുടെ ആക്രമണത്തില്‍ ഇയാളുടെ 19കാരനായ മകനു സാരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ 20കാരനെതിരേയും 45കാരനായ ഇയാളുടെ പിതാവിനെതിരേയും പോലിസ് അറസ്റ്റ് ചെയ്തു.45കാരന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആണ്‍കുട്ടികള്‍ ബിസിനസുകാരന്റെ 27കാരിയായ മകളോട് അശ്ലീല ചുവയോടെ സംസാരിച്ചതായി പോലിസ് അറിയിച്ചു.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ സംഘം അപമാനിച്ചത്. പിതാവും കൂടെ ഉണ്ടായിരുന്നപ്പോഴായിരുന്നു ആണ്‍കുട്ടികള്‍ 27കാരിയോട് അപമര്യാദയായി പെരുമാറിയത്. മകളെ വീട്ടില്‍ ഇറക്കിയതിന് ശേഷം വ്യവസായി ആണ്‍കുട്ടികളുടെ വീട്ടിലെത്തി പരാതി പറയുകയായിരുന്നു.

എന്നാല്‍ ഇതിനെ ചൊല്ലി ആണ്‍കുട്ടികളും വ്യവസായിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ വ്യവസായിയുടെ 19കാരനായ മകനും സ്ഥലത്തെത്തി. ഇരുവരേയും ആണ്‍കുട്ടികളും ഇവരുടെ പിതാവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

വ്യവസായിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികള്‍ അവിടെവച്ച് തുരുതുരാ കുത്തുകയായിരുന്നു. ഈ സമയം പുറത്തായിരുന്ന മകന്‍ വീട്ടിലേക്ക് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ നിലയില്‍ പിതാവിനെ കണ്ടത്. പ്രതികളെ പിടിച്ചുമാറ്റുന്നതിനിടെ 19കാരനും കുത്തേറ്റു.ബിസിനസുകാരന്റെ അടിവയറ്റില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പിതാവും മകനും തിരിച്ചുവരാത്തത് കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരേയും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്നും എല്ലാവരും വീഡിയോ പകര്‍ത്തുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. കുത്തേറ്റ രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ബിസിനസുകാരന്‍ മരണപ്പെട്ടു. 19കാരന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

Tags:    

Similar News