'തീ തുപ്പും' കാറുമായി റോഡില്‍ ; ബെംഗളൂരില്‍ മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷംരൂപ പിഴ

Update: 2026-01-16 08:36 GMT

ബെംഗളൂരു: കാറില്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് ബെംഗളൂരു ഗതാഗത വകുപ്പ് വന്‍തുക പിഴ ചുമത്തി. കാറിന്റെ സൈലന്‍സറിലൂടെ തീ തുപ്പുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയതിനാണ് ബെംഗളൂരു യെലഹങ്ക ട്രാന്‍സ്പോര്‍ട്ട് ഓഫിസ് 1.11 ലക്ഷം രൂപ പിഴ ഈടാക്കിയത്.

70,000 രൂപയ്ക്ക് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാറിലാണ് ലക്ഷങ്ങള്‍ ചെലവാക്കി വിദ്യാര്‍ഥി മാറ്റങ്ങള്‍ വരുത്തിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലിസ് നടപടിയെടുത്തത്. 'പൊതുനിരത്തുകള്‍ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല' എന്ന് ബെംഗളൂരു ട്രാഫിക് പോലിസ് എക്‌സില്‍ കുറിച്ചു. ''എക്‌സോസ്റ്റില്‍ നിന്ന് തീ വരുന്നുണ്ടോ? എങ്കില്‍ അതിനുള്ള വിലയും പ്രതീക്ഷിക്കുക. പൊതുനിരത്തുകള്‍ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല. വാഹനങ്ങളില്‍ തീപ്പൊരിയോ തീയോ ഉണ്ടാക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നിയമവിരുദ്ധമാണ്. അഭ്യാസങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും''.


പോലിസ് പങ്കുവച്ച വീഡിയോയില്‍ കാറില്‍ നിന്ന് തീ വരുന്നത് കാണാം. ആര്‍ടിഒ പോലിസിനു നല്‍കിയ കത്തും 1,11,500 രൂപ പിഴ അടച്ച രസീതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ കാറിന് സമീപം പോലിസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.