മലയാള സർവകലാശാല: അധ്യാപക നിയമത്തിലെ സംവരണ അട്ടിമറിക്കെതിരേ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉപരോധം

സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ്. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം ലഭിച്ചത്.

Update: 2021-06-07 09:31 GMT

മലപ്പുറം: തിരൂർ തുഞ്ചെത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സംവരണ തത്വങ്ങൾ ( റോസ്റ്റർ) അട്ടിമറിച്ച് നടത്തിയ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങൾക്കെതിരേ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സർവകലാശാല ഉപരോധം സംഘടിപ്പിച്ചു. പട്ടിക ജാതികാർക്ക് അർഹതപ്പെട്ട ചലച്ചിത്ര വിഭാഗത്തിലേക്ക് മുന്നാക്കക്കാരിയേ നിയമിച്ചത് കൃത്യമായ അട്ടിമറിയാണെന്നും ഇത് അനുവദിക്കില്ലെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് സൽമാൻ താനൂർ പറഞ്ഞു.

സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ്. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ട വ്യക്തികളെ ഫോണിൽ വിളിച്ചു പറഞ്ഞു സർവകലാശാലയിൽ വരുത്തി ഉദ്യോഗത്തിൽ പ്രവേശിക്കുകയാണ് അധികൃതർ ചെയ്തത്. ഈ അസാധാരണ നടപടി സംശയാസ്പദമാണ്.

ഭരണഘടന മൂല്യത്തെ കാറ്റിൽ പറത്തുന്നതാണ് കേരളത്തിൽ സമീപകാലത്ത് കണ്ട സംവരണ വിരുദ്ധ നയങ്ങൾ. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറി. ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിന്റെ കീഴിലാണ് വരുന്നത് എന്നിരിക്കെ ഈ ക്രമം തെറ്റിച്ച് സാഹിത്യരചന വിഭാഗത്തിലെ ജനറൽ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും ചലച്ചിത്ര പഠനത്തിൽ വരേണ്ടിയിരുന്ന പട്ടികജാതി സംവരണ സീറ്റ് മുന്നാക്ക സംവരണം വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംവരണ മാനദണ്ഡങ്ങളുടെ തുറന്ന ലംഘനമാണ്. സാമൂഹ്യനീതിയെ ഒറ്റുകൊടുക്കുന്ന ഇത്തരം നടപടികൾക്കെതിരേ സമൂഹത്തിലെ എല്ലാ ഭാഗത്തുനിന്നും ശബ്ദം ഉയരേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.

സർവകലാശാലയിൽ കാലങ്ങളായി തുടരുന്ന സംവരണ അട്ടിമറികളും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ പ്രക്ഷോഭങ്ങളമായി മുന്നോട്ട് പോവും. സർവകലാശാല ഉപരോധം ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബിഖ് വെട്ടം അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം പ്രസിഡന്റ് ഉസാമ സ്വാഗതം പറഞ്ഞു. അഫ്‌ലഹ്, സമീജ, തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

തേജസ് ന്യൂസ് വാർത്തയെ തുടർന്നാണ് മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറി പുറംലോകമറിയുന്നത്. വിവിധ വിദ്യാർഥി സംഘടനകൾ ഈ വിഷയത്തിൽ പ്രത്യക്ഷ പ്രക്ഷോഭവുമായി രം​ഗത്തുവന്നിട്ടുണ്ട്.